ഒക്ടോബറിൽ 20,69,000 ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. റിപ്പോർട്ട് ഫീച്ചറിലൂടെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള പ്രതികരണമായും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് അറിയിച്ചു. ഒക്‌ടോബറിൽ ഇന്ത്യയിൽ നിന്ന് മൊത്തം 500 പരാതി റിപ്പോർട്ടുകൾ ലഭിച്ചു. +91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിലുണ്ട്.
വാട്സാപ് പ്രത്യേകിച്ച് പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, കാരണം തെറ്റായ പ്രവർത്തനങ്ങൾ ആദ്യം തന്നെ തടയുന്നതാണ് നല്ലതെന്ന് കമ്പനി വിശ്വസിക്കുന്നു, അപകടം സംഭവിച്ചതിന് ശേഷം അത് കണ്ടെത്തുന്നതിനേക്കാൾ നല്ലത് നേരത്തെ കൈകാര്യം ചെയ്യുന്നതാണെന്നും കംപ്ലയിൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. 95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബൾക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രസ്താവിച്ചിരുന്നു. വാട്സാപ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം തടയാൻ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം ഏകദേശം 80 ലക്ഷം അക്കൗണ്ടുകളാണ്.
ഇന്ത്യൻ ഐടി നിയമപ്രകാരം പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തേണ്ടത് നിർബന്ധമാണ്. വാട്സാപ്പിന്റെ കംപ്ലയിൻസ് മെക്കാനിസങ്ങളിലൂടെ ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികൾ, ഇന്ത്യയിലെ നിയമങ്ങളോ കമ്പനിയുടെ നിബന്ധനകളോ ലംഘിക്കുന്നത് തടയുന്നതിനുള്ള സംവിധാനങ്ങൾ വഴി ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെയും കണക്കുകൾ റിപ്പോർട്ടിൽ കാണിക്കേണ്ടതുണ്ട്. വാട്സാപ്പിന് ഇന്ത്യയിൽ ഒരു പരാതി സെൽ ഉണ്ട്. ഏതൊരു ഉപയോക്താവിനും ഇമെയിൽ അല്ലെങ്കിൽ സ്നൈൽ മെയിൽ വഴി കംപ്ലയിൻസ് ഓഫിസറെ ബന്ധപ്പെടാം. ഒക്ടോബർ 1 നും 31 നും ഇടയിൽ 500 പരാതികൾ വാട്‌സാപ്പിന് ലഭിച്ചെങ്കിലും 18 അക്കൗണ്ടുകളിൽ മാത്രമാണ് നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ട് എടുത്തുകാട്ടുന്നു.