കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ എസ് ഷിബു നൽകിയ പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർദേശിച്ചു. പരാതി തള്ളിയ എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ് ഇതിനായി റദ്ദാക്കി. പൊറോട്ട വാങ്ങുന്ന ഉപഭോക്താവിന് ചാറ് നൽകേണ്ടത് ഹോട്ടലിന്‍റെ കരാർബാധ്യതയായി കണക്കാക്കാനാകില്ലെന്ന വിലയിരുത്തലിലായിരുന്നു ജില്ലാ കമ്മീഷൻ പരാതി തള്ളിയത്. പരാതി ഫയലിൽ സ്വീകരിക്കുന്നതിന് മുമ്പുതന്നെ തള്ളിയ നടപടിയും കമ്മിഷൻ സ്വീകരിച്ചിരുന്നു.
എന്നാൽ ഈ സമീപനം ശരിയല്ലെന്ന് സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാറും അംഗം കെആർ രാധാകൃഷ്ണനും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഉപഭോക്തൃ സൗഹൃദ നിലപാടല്ല ജില്ലാ കമ്മീഷൻ സ്വീകരിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കി. 2024 നവംബർ 9ന് കോലഞ്ചേരിയിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഷിബുവിന് ചാറ് നിഷേധിക്കപ്പെട്ടത്. പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയെങ്കിലും ഗ്രേവി ലഭിച്ചില്ലെന്നാണ് പരാതി. തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ ചാറ് നൽകുന്നില്ലെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷിബു ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതി ലഭിച്ചാൽ 21 ദിവസത്തിനകം അത് ഫയലിൽ സ്വീകരിക്കണമോയെന്ന് തീരുമാനിക്കണം. എന്നാൽ ഷിബുവിന്റെ പരാതിയിൽ ഈ കാലാവധി കഴിഞ്ഞ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പൊറോട്ട പോലുള്ള ഉണങ്ങിയ വിഭവങ്ങൾക്കൊപ്പം ചാറ് നൽകേണ്ടതുണ്ടോയെന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ട വിഷയമാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. ജൂലൈ 8ന് ജില്ലാ കമ്മീഷന് മുൻപാകെ ഹാജരാകാൻ പരാതിക്കാരനോട് നിർദേശിച്ചിട്ടുണ്ട്.





























