വാഷിങ്ടൺ ഡി.സി : ലാറ്റിനമേരിക്കയെയും യുഎസിനെയും ഒരുപോലെ വിറപ്പിച്ച ഭീകര ശൃംഖല ‘ട്രെൻ ഡി അരാഗ്വ’യുടെ അധിപൻ ഹെക്ടർ റുസ്തൻഫോർഡ് ഗ്വെരേറോ ഫ്‌ലോറസ് ഇനിയില്ല. ‘നിനോ ഗ്വെരേറോ’ എന്ന പേരിൽ കുറ്റകൃത്യങ്ങളുടെ ലോകം ഭരിച്ച ഇയാളെ, വെനസ്വേലൻ സുരക്ഷാ സേനയുമായി ചേർന്ന് നടത്തിയ അതീവ രഹസ്യ സൈനിക നീക്കത്തിലൂടെ അമേരിക്ക വധിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ട്രെൻ ഡി അരാഗ്വയുടെ പ്രധാന താവളം തകർത്തായിരുന്നു യുഎസിന്റെ ആക്രണമണം. ‘ട്രെൻ ഡി അരാഗ്വ ഭീകരർക്ക് ഇനി വെനസ്വേലയിലോ മറ്റെവിടെയെങ്കിലുമോ സുരക്ഷിത താവളങ്ങൾ ഉണ്ടാകില്ല’ എന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇത്തരത്തിലുള്ള കുറ്റവാളികളെ എവിടെയാണെങ്കിലും കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രെൻ ഡി അരാഗ്വയെ അമേരിക്ക ഒരു ഭീകര സംഘടനയായിട്ടാണ് കണക്കാക്കുന്നത്. മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, കൊലപാതകം, പണം തട്ടൽ തുടങ്ങിയ നിരവധി അക്രമ സംഭവങ്ങളിൽ ഈ സംഘത്തിന് പങ്കുണ്ട്. ഗ്വെരേറോയെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് 50 ലക്ഷം ഡോളർ വരെ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. വെനസ്വേലയിലെ ഒരു ജയിലിൽ പത്ത് വർഷം മുമ്പാണ് ട്രെൻ ഡി അരാഗ്വ എന്ന മാഫിയ സംഘം രൂപംകൊള്ളുന്നത്. ഈ സംഘം പിന്നീട് ലാറ്റിൻ അമേരിക്കയിലുടനീളവും അമേരിക്കയിലേക്കും തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയായിരുന്നു. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്കും മയക്കുമരുന്ന് വിൽപ്പനയ്ക്കും പിന്നിൽ ഈ സംഘമാണെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നു.




























