തൃശൂർ : ലോകം പല തരം മുറിവുകളിലൂടെ കടന്നു പോയപ്പോഴൊക്കെ സാഹിത്യം ഔഷധമായി മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാഹിത്യ അക്കാഡമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാദ്ധ്യമമാണ് സാഹിത്യം. യുദ്ധം കീറിമുറിച്ച പാലസ്തീനിൽ നിന്നും, വംശീയ സംഘർഷങ്ങളാൽ മുറിവേറ്റ മണിപ്പൂരിൽ നിന്നുമെല്ലാം സാഹിത്യോത്സവത്തിലേക്ക് കവികളെത്തുന്നുണ്ട്. അവരുടെ ചിന്തകളും രചനകളും നമ്മുടെ കാലഘട്ടത്തിന്റെ ഹൃദയഭേദകമായ യാഥാർത്ഥ്യത്തിലേക്ക് നമ്മെ നയിക്കുന്നു.
ഒപ്പം ചില സാമൂഹിക രാഷ്ട്രീയബോദ്ധ്യങ്ങളിലേക്ക് നമ്മെ വളർത്തുകയും ചെയ്യും. ലോക, ഇന്ത്യൻ, മലയാള സാഹിത്യ മേഖലകളുടെ പരിച്ഛേദമാണ് സാഹിത്യോത്സവം.സമൂഹത്തിന്റെ സാംസ്‌കാരിക നവീകരണം ലക്ഷ്യമാക്കിയാണ് സാഹിത്യോത്സവം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.





























