തിരുവനന്തപുരം : യമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും തുടരുന്നതിനിടെ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മലയാളികളുടെ കൂട്ട കമന്‍റ്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനും മോചനത്തിനുമുള്ള തീവ്രശ്രമങ്ങൾക്കിടെ, ‘നിമിഷപ്രിയയ്ക്ക് മാപ്പ് കൊടുക്കരുതെന്നും സഹോദരന്‍റെ ആത്മാവ് പൊറുക്കില്ലെ’ന്നുമുള്ള മലയാളത്തിലുള്ള കമന്‍റുകള്‍ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘വധശിക്ഷ ലഭിക്കുന്നത് വരെ പോരാടണ’മെന്നും ചില കമന്‍റുകളില്‍ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്‍റുകളാണ് അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്.
ചില മലയാളികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് തലാലിന്‍റെ സഹോദരന്‍റെ പോസ്റ്റില്‍ ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും കമന്‍റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തില്‍ നിന്നാണെന്നും നിമിഷപ്രിയക്ക് മാപ്പു നല്‍കരുതെന്നും ചിലര്‍ കമന്‍റ് ചെയ്തു. നിമിഷപ്രിയക്ക് മാപ്പു നല്‍കണമെന്നും അവര്‍ക്ക് ഒരു പെൺകുഞ്ഞാണ് ഉള്ളതെന്നും മറ്റ് ചിലരുടെ കമന്‍റുകളില്‍ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ മാപ്പ് നല്‍കരുതെന്ന തരത്തില്‍ തലാലിന്‍റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെക്കപ്പെടുന്ന കമന്‍റുകള്‍ തിരിച്ചടിയാകുമെന്നും ഒരു വിഭാഗം ആളുകള്‍ പറയുന്നു.





























