ഡൽഹി: സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങൾ. കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം വിളിക്കുകയായിരുന്നു. ജസ്റ്റിസിന് നേരെ പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തു. ലഖ്‌നൗ എസിപിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നായിരുന്നു അഭിഭാഷകന്‍റെ ആവശ്യം. അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ.വി വിശ്വനാഥൻ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു ഈ സംഭവം . “മിസ്റ്റർ ജുഡീഷ്യൽ സെർവന്‍റ് … ലഖ്‌നൗ എസിപിക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നു,” എന്ന് ഹർജിക്കാരൻ പറഞ്ഞതായി ‘ബാർ ആൻഡ് ബെഞ്ച്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹർജിക്കാരന്‍റെ ഈ പരാമർശത്തെ ജസ്റ്റിസ് വിശ്വനാഥൻ ഉടൻ തന്നെ ചോദ്യം ചെയ്തു, ‘നിങ്ങൾ എന്നോട് ഉത്തരവിടുകയാണോ?’ എന്ന് അദ്ദേഹം ചോദിച്ചു. എല്ലാം ഇതിനകം തന്നെ റെക്കോർഡിൽ (രേഖകളിൽ) ഉണ്ടെന്നായിരുന്നു ഹർജിക്കാരന്റെ മറുപടി. തൊട്ടുപിന്നാലെ, അയാൾ കോടതിമുറിയിൽ പേപ്പറുകൾ വായുവിലേക്ക് വലിച്ചെറിയുകയും ജസ്റ്റിസിനെതിരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും ഇയാളെ കോടതിമുറിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാൽ കോടതി നടപടികൾക്ക് തടസമുണ്ടായിട്ടും ഹർജിക്കാരനെതിരെ കോടതിയലക്ഷ്യമോ മറ്റ് നടപടികളോ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു ബെഞ്ചിന്‍റെ തീരുമാനം. “അദ്ദേഹം വളരെ അസ്വസ്ഥനാണ്… നിരാശയാണ്. ഞങ്ങൾക്ക് അദ്ദേഹത്തോട് സഹതാപം മാത്രമേയുള്ളൂ.” എന്നായിരുന്നു ജസ്റ്റിസ് വിശ്വനാഥന്‍റെ പ്രതികരണം.






























