ന്യൂഡല്‍ഹി : കെ.പി അനിൽകുമാറിനെ അറിയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. അദ്ദേഹത്തെ അറിയില്ല, പ്രശ്നമെന്താണെന്നും അറിയില്ല, കാര്യങ്ങൾ അന്വേഷിച്ച ശേഷമേ പ്രതികരിക്കാനാകൂവെന്നായിരുന്നു. പ്രതികരണം തേടിയപ്പോൾ താരിഖ് അൻവറിന്റെ പ്രതികരണം. കാര്യങ്ങൾ കെപിസിസി നേതൃത്വത്തോട് അന്വേഷിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.
അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടത്. വാർത്താസമ്മേളനം നടത്തി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ കടുത്ത ആരോപണങ്ങളാണ് അനിൽകുമാർ ഉന്നയിച്ചത്. ഇതിന് ശേഷം നേരെ എ.കെ.ജി സെൻ്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്തു.
കോൺഗ്രസിൽ നിന്ന് രാജിവച്ച് എ.കെ.ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ ചുവന്ന ഷാൾ അണിയച്ചാണ് കോടിയേരി സ്വീകരിച്ചത്. കോൺഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരിഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിൽ ഉരുൾപ്പൊട്ടലാണെന്നും പാർട്ടിയിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി അവകാശപ്പെട്ടു.
അനിൽകുമാറിന് നൽകേണ്ട പദവിയിൽ സി.പി.എം പിന്നീട് തീരുമാനമെടുക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രൻ പിളള , എം.എ ബേബി തുടങ്ങി മുതിർന്ന നേതാക്കളും അനിൽകുമാറിനെ സ്വീകരിക്കാൻ എ.കെ.ജി സെന്ററിൽ ഉണ്ടായിരുന്നു