കൊച്ചി : കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളും തെരഞ്ഞെടുപ്പുചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. പകലത്തെ ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ചുകൊണ്ട് കാടിളക്കിയുള്ള പ്രചാരണമാണ് ഇപ്പോള്‍ മണ്ഡലങ്ങളില്‍ നടന്നുവരുന്നത്. സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പര്യടനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായെന്നു പറയാം. വാര്‍ത്തകളിലും സംവാദങ്ങളിലും ആരും പിന്നിലല്ല. മണ്ഡലത്തിന്റെ എല്ലാഭാഗത്തും കൃത്യസമയത്ത് എത്തിപ്പറ്റുക ദുഷ്ക്കരമാണെങ്കിലും നിശ്ചയിച്ച പരിപാടികള്‍ക്കൊന്നും മാറ്റംവരാതെ സ്ഥാനാര്‍ഥികള്‍ എല്ലാ മീറ്റിങ്ങുകള്‍ക്കും നേരിട്ടെത്തി സമ്മദിദായകരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ചുരുക്കം പറഞ്ഞാല്‍ ഏറെ വീറും വാശിയും നിറഞ്ഞ ഒരു തെരഞ്ഞെടുപ്പാകും ഇത്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രചാരണത്തിന് കൂടുതല്‍ ദിവസങ്ങള്‍ ലഭിച്ചത് പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികലുടെയും കീശ ചോര്‍ത്തുമെങ്കിലും ജനങ്ങളുമായി കൂടുതല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ അവസരം കിട്ടിയത് നല്ലതായെന്ന നിലപാടാണ് മിക്കവര്‍ക്കും.
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പുമായി താരമതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെയധികം പ്രാധാന്യത്തോടെയാണ് ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പിനെ കാണുന്നത്. അതിന്റെ കാരണങ്ങളിലേക്ക് കടന്നാല്‍ സുപ്രധാനമായത് പാര്‍ട്ടികളുടെ നിലനില്‍പ്പ് തന്നെയാണെന്ന് കാണാം. സിപിഎം, മുസ്ലീം ലീഗ്, പാര്‍ട്ടികള്‍ക്കെല്ലാം ദേശീയ പാര്‍ട്ടി പദവി സംരക്ഷിക്കണമെങ്കില്‍ കേരളത്തിലെ വിജയം അനിവാര്യമാണ്. സിപിഐ ആവട്ടെ ദേശീയ പാര്‍ട്ടി പദവി തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലുമാണ്. പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമബംഗാളിലും ത്രിപുരയിലും തിരിച്ച് വരവിന്റെ ലക്ഷണങ്ങളൊന്നും ഇടത് പാര്‍ട്ടി കാണിക്കാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റിലെ ഇടത് സംഘടനകളുടെ ഭാവി തന്നെ കേരളത്തിലെ സിപിഎം – സിപിഐ പാര്‍ട്ടികളുടെ ചുമലിലാണ്. സംസ്ഥാനത്തെ ഇടത് പാര്‍ട്ടികള്‍ ഇത് തിരിച്ചറിഞ്ഞിട്ടുമുണ്ട്.
കുറഞ്ഞത് 12-15 സീറ്റെന്നെതാണ് ഈ വെല്ലുവിളി മറികടക്കാനുള്ള മാര്‍ഗമായി അവര്‍ കാണുന്നത്. കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍എസ്പിയും നിലനില്‍പ്പിനായി ആശ്രയിക്കുന്നത് ഈ തെരഞ്ഞെടുപ്പ് തന്നെയാണ്. ബിജെപിയുടെ ലക്ഷ്യം ഇത്തവണയെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കുകയാണ്. തൃശ്ശൂരും തിരുവനന്തപുരത്തും പത്തനംതിട്ടയിലും ശക്തമായ ത്രികോണ മല്‍സര സാധ്യതയിലേക്ക് കാര്യങ്ങളെത്തിക്കാന്‍ ഇതിനകം ബിജെപിയ്ക്ക് സാധിച്ചിട്ടുമുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആദ്യ പ്രചാരണത്തിന് തുടക്കമിട്ടത് എല്‍ഡിഎഫാണ്. ഒരു പോളിറ്റ്ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, മൂന്ന് ജില്ലാ സെക്രട്ടറിമാര്‍, ഒരു മന്ത്രി, ഒരു രാജ്യസഭ അംഗവും ഉള്‍പ്പെടെയുള്ളവരെയാണ് കളത്തിലിറക്കിയത്. മണ്ഡലം കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാക്കിയ പാര്‍ട്ടിയുടെ മൂന്ന് റൗണ്ട് പ്രചാരണം ഇതിനകം അവസാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണ പര്യടനം ഈ മാസം 30 ആരംഭിച്ച് ഏപ്രില്‍ 22ന് കണ്ണൂരിലാണ് അവസാനിക്കുക. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എ. ബേബി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ തുടങ്ങിയവരാണ് മറ്റ് മുഖ്യപ്രചാരകര്‍.
സിറ്റിംഗ് എം.പിമാര്‍ മല്‍സരിക്കുന്നതിനാല്‍ പ്രചാരണത്തിലെ കാലതാമസം ബാധിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് യുഡിഎഫ്. പ്രചാരണത്തില്‍ രണ്ട് റൗണ്ട് പിന്നിട്ടതിനൊപ്പം മണ്ഡലം കണ്‍വെന്‍ഷനുകളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നെഹ്‌റു കുടുംബം തന്നെയായിരിക്കും താര പ്രചാരകര്‍. രാഹുലിനൊപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ കൂടി ബിജെപിയ്ക്കായി കേരളത്തിലെത്തുമെന്നാണ് വിവരം. അമിത് ഷാ,രാജ്‌നാഥ് സിംഗ് തുടങ്ങിയവരെയും പ്രതീക്ഷിക്കുന്നുണ്ട്. നിലനില്‍പ്പിനായുള്ള പോരാട്ടമെന്നാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. ഒരിക്കല്‍ക്കൂടി നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ഇന്ത്യയില്‍ ജനാധിപത്യം ഇനിയുണ്ടാകില്ലെന്നും ഇതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ അവസാനമാകുമെന്നും ഇവര്‍ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ” DO or DIE ” എന്ന നിലപാടില്‍ നിന്നുകൊണ്ടാണ് പോരാട്ടം. പാര്‍ട്ടിയുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ നന്നേ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇതിനെ മറികടക്കുവാനുള്ള തന്ത്രവുമായാണ് തെരഞ്ഞെടുപ്പ് പടക്കളത്തിലേക്ക് കോണ്‍ഗ്രസ് സര്‍വ സന്നാഹങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ഇരുപതില്‍ ഇരുപതു സീറ്റും കൈപ്പിടിയിലൊതുക്കുകയാണ് ലക്‌ഷ്യം.
2019ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് തിരിഞ്ഞുനോക്കിയാല്‍ , ആകെ 20ല്‍ ഒറ്റ സീറ്റ്, ബാക്കിയെല്ലാം യുഡിഎഫ് മുന്നണി തൂത്തുവാരുകയായിരുന്നു. ജോഡോ യാത്രയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന വാര്‍ത്തകളും, രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വവും, ഇതിനു പിന്നാലെ യുഡിഎഫിലേക്കുള്ള ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണവും, ശബരമല വിഷയവും ഒക്കെത്തന്നെ കേരളത്തില്‍ കോണ്‍ഗ്രസിനെ തുണച്ചു. എന്നാല്‍ 5 വര്‍ഷം കഴിഞ്ഞ് അടുത്ത തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ കോണ്‍ഗ്രസിനെ തുണക്കുവാന്‍ കേജരിവാളിന്റെ അറസ്റ്റ് അടക്കമുള്ള ദേശീയ രാഷ്ട്രീയത്തിലെ വിഷയങ്ങള്‍ മാത്രമാണുള്ളത്.