ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും ആവശ്യപ്പെടുന്നതാണെന്ന അഭിപ്രായവുമായി ബെംഗളൂരുവിലെ ടെക് സ്റ്റാർട്ടപ്പായ നെക്സ്റ്റ് ട്രമ്പറ്റ് സിഇഒയും ന്യൂസിലൻഡ് സ്വദേശിനിയുമായ പൗള സിംപ്സൺ. “Why is India so much hard work?” എന്ന തലക്കെട്ടിൽ ലിങ്ക്ഡ്ഇനിൽ ഇവർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുന്നത്. അമേരിക്കയിൽ സ്വയം വീട്ടുജോലികൾ ചെയ്തിട്ടും കൂടുതൽ ഒഴിവുസമയം ലഭിക്കുന്നുവെന്ന ഒരു ഇന്ത്യൻ പ്രവാസിയുടെ അനുഭവ വീഡിയോ കണ്ട ശേഷമാണ് താൻ ഇതേക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതെന്ന് പൗള വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഭക്ഷണരീതികളും വൃത്തിയാക്കലും ഗതാഗതവും ദൈനംദിന ജീവിതത്തെ ഏതുരീതിയിൽ ബാധിക്കുന്നുവെന്ന് പൗള വിശദീകരിച്ചു. ദിവസവും പലതവണ പുതിയ ഭക്ഷണം ഉണ്ടാക്കേണ്ടിവരുന്നതും വിഭവങ്ങളുടെ സങ്കീർണ്ണതയും സമയവും അധ്വാനവും വർധിപ്പിക്കുന്നു. പൊടിയും അഴുക്കും കൂടുതലായതിനാൽ നിരന്തരം വീട് വൃത്തിയാക്കേണ്ടി വരുന്നുവെന്നും ഗതാഗതക്കുരുക്കും കൃത്യമായ നിയമപാലനമില്ലാത്ത ഡ്രൈവിങ്ങും കടുത്ത മാനസിക ക്ഷീണം ഉണ്ടാക്കുന്നുവെന്നും അവർ കുറിച്ചു. വീട്ടുജോലിക്കാരെ ലഭിച്ചാലും അവർക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകാനും മേൽനോട്ടം വഹിക്കാനും വേറെ സമയവും പരിശ്രമവും വേണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പൗളയുടെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്ത്യയിൽ ദൈനംദിന കാര്യങ്ങൾക്ക് കൃത്യമായ വ്യവസ്ഥയില്ലാത്തതും ട്രാഫിക്കും പാർക്കിംഗ് പ്രശ്നങ്ങളും നിയമതർക്കങ്ങളും ആളുകളെ നിരന്തരം ക്ഷീണിപ്പിക്കുന്നുണ്ടെന്ന് പലരും അനുകൂലിച്ച് കമന്റ് ചെയ്തു. അഴിമതിയും പ്രവചനാതീതമായ ജീവിത സാഹചര്യങ്ങളുമാണ് ആളുകളുടെ സമാധാനം കെടുത്തുന്നതെന്നും കൂടുതൽ പേരും അഭിപ്രായപ്പെട്ടു.






























