ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വിദ്യാർഥികളുടെ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുമ്പോൾ, സമരത്തിന് പോകുന്നതിന് പകരം ആ സമയം വീട്ടിലിരുന്ന് പഠിക്കാനാണ് താൻ തീരുമാനിച്ചതെന്ന് നീറ്റ് പുനഃപരീക്ഷയിലെ ടോപ്പർ പൻഷുൽ ബൻസാൽ. ഈ തീരുമാനത്തിലൂടെ സ്വന്തം സ്കോർ മെച്ചപ്പെടുത്താൻ തനിക്ക് കഴിഞ്ഞുവെന്നും ദേശീയ വാർത്താ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. നീറ്റ് യുജി 2026 പുനഃപരീക്ഷയിൽ 99.9999 പെർസെന്റൈലോടെ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് (AIR 2) കരസ്ഥമാക്കിയ വിദ്യാർഥിയാണ് പൻഷുൽ ബൻസാൽ.
‘എന്തിന് സമരം ചെയ്യണം എന്നാണ് ഞാൻ ചിന്തിച്ചത്. അതിന് പകരം ആ സമയം വീട്ടിലിരുന്ന് പഠിക്കാനും എൻ്റെ കഴിവുകൾ മെച്ചപ്പെടുത്തി കൂടുതൽ മാർക്ക് നേടാനും എനിക്ക് കഴിഞ്ഞു,’ വിദ്യാർഥികളുടെ വൻ പ്രതിഷേധങ്ങളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളങ്ങളും നടക്കുന്ന പശ്ചാത്തലത്തിൽ പൻഷുൽ പ്രതികരിച്ചു.മേയ് മൂന്നിനായിരുന്നു മെഡിക്കൽ പ്രവേശനത്തിനായുള്ള ആദ്യ നീറ്റ് പരീക്ഷ നടന്നത്. എന്നാൽ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വ്യാപക ആരോപണങ്ങളെ തുടർന്ന് മെയ് 12ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. നിലവിൽ സിബിഐ കേസ് അന്വേഷിക്കുകയാണ്. പിന്നീട് ജൂൺ 21ന് കർശന സുരക്ഷയോടെ പുനഃപരീക്ഷ നടത്തുകയും ജൂലൈ 16ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു.





























