ന്യൂഡൽഹി: ഡൽഹിയിലേയും ബെംഗളൂരുവിലെയും സ്‌കൂളുകളിൽ വ്യാപകമായ ബോംബ് ഭീഷണി. ഇമെയിൽ മുഖേനയാണ് ബോബ് ഭീഷണി സന്ദേശം സ്‌കൂളുകൾക്ക് ലഭിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ നാല് തവണയാണ് ഡൽഹിയിലെ ചില സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. ബെഗളൂരുവിലെ 40 സ്‌കൂളുകൾക്കാണ് സന്ദേശം ലഭിച്ചത്. ക്ലാസ് മുറികളിൽ ഉഗ്ര സ്‌ഫോടക വസ്തുക്കൾ വെച്ചിട്ടുണ്ടെന്നും ആരും അതിജീവിക്കില്ലെന്നുമാണ് സന്ദേശത്തിലുള്ളത്. ഡൽഹി ഫയർ സർവീസിലെ ഉദ്യോഗസ്ഥൻ പറയുന്നത് അനുസരിച്ച് രോഹിണിയിലെ റിച്ച്‌മോൻണ്ട് ഗ്ലോബൽ സ്‌കൂളിൽ നിന്ന് 4.55 നും അഭിനവ് പബ്ലിക് സ്‌കൂൾ, രോഹിണിയിലെ സോവറിൻ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് 8 സണിക്കും 8.16നുമായിട്ടാണ് ബോംബ് ഭീഷണിയെക്കുറിച്ചുള്ള കോളുകൾ എത്തിയത്.
കൂടുതൽ സ്‌കൂളുകൾക്ക് ഇത്തരം ഇമെയിൽ സന്ദേശം ലഭിച്ചുവെന്ന് സീനിയർ പോലീസ് ഓഫീസർ പറഞ്ഞു. പോലീസും ബോംബ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കുന്ന തരത്തിൽ ഒന്നും സ്‌കൂളുകളിൽ നിന്ന് കണ്ടെത്തിയില്ല. പരിശോധനയുടെ ഭാഗമായി സ്‌കൂൾ ഒഴിപ്പിച്ചു. ബുധനാഴ്ച ഡൽഹിയിലെ 7 സ്‌കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഒരു സ്‌കൂളിലേക്കും കോളേജിലേക്കും ഇമെയിൽ അയച്ചുവെന്നാരോപിച്ച് 12 വയസുള്ള കുട്ടിയെ ചൊവ്വാഴ്ച പോലീസ് പിടികൂടിയിരുന്നു. എന്നാൽ മറ്റ് കേസുകളിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വിപിഎൻ മുഖേന അയച്ച സന്ദേശങ്ങളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സൈബർ പോലീസിന്റെ സഹായത്തോടെ വ്യാപകമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ ഡൽഹിയിലെ നിരവധി സ്‌കൂളുകൾക്കാണ് ഇത്തരത്തിൽ ബോംബ് ഭീഷണി ലഭിച്ചത്.






























