റാന്നി : മുക്കട ഇടമൺ – അത്തിക്കയം എം.എൽ.എ റോഡിൽ മാലിന്യ നിക്ഷേപം വീണ്ടും വ്യാപകമാകുന്നു. ഇടവേളയ്ക്ക് ശേഷമാണ് റോഡിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായത്. പൊന്നമ്പാറ ചെല്ലപ്പൻഗേറ്റിന് സമീപത്താണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നത്. ദൂരദേശങ്ങളിൽ നിന്ന് പോലും വാഹനങ്ങളിലെത്തി മാലിന്യം നിക്ഷേപിക്കുന്നത് പതിവായിട്ടുണ്ട്. ഭക്ഷണ അവശിഷ്ടങ്ങൾ തെരുവുനായ്ക്കൾ റോഡിലേക്ക് വലിച്ചിഴയ്ക്കുന്നത് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഭീഷണിയാകുന്നു.
അമ്പലം, ഹയർ സെക്കൻഡറി സ്കൂൾ, കോളേജ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയും ശബരിമല തീർത്ഥാടന പാതയുമായ ഈ റോഡിൽ ദുർഗന്ധം കാരണം യാത്രക്കാർക്ക് മൂക്കുപൊത്തി പോകേണ്ട അവസ്ഥയാണ്. പ്രദേശത്ത് ഉടനടി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാരും യാത്രക്കാരും ശക്തമായി ആവശ്യപ്പെട്ടു.





























