നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ കെട്ടി വനപ്രദേശത്ത് ഉപേക്ഷിച്ചെന്ന കേസിൽ 11 മാസങ്ങൾക്ക് ശേഷം ഭാര്യയും കാമുകനും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഐറോളിയിലാണ് നടുക്കുന്ന സംഭവം പുറത്തുവന്നത്. മരിച്ചയാൾ 50-കാരനായ ബലിരാം സൂര്യനാഥ് കുഷ്വാഹയാണ്. ഭാര്യ സുനിത കുഷ്വാഹ (40) യെയും കാമുകനായ റാഹുൽ ദശരത് പ്രജാപതി (30)യെയുമാണ് റബാലെ എംഐഡിസി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ അന്വേഷണത്തിൽ, ഓട്ടോറിക്ഷാ ഡ്രൈവറായ റാഹുലുമായി സുനിതയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇത് ഭർത്താവ് എതിർത്തതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് കണ്ടെത്തിയത്. 2025 ഓഗസ്റ്റ് 9-ന് കുട്ടികളെ ബന്ധുവീട്ടിലേക്ക് അയച്ചശേഷം വീട്ടിൽവെച്ച് ബലിരാമിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് മൃതദേഹം തിരിച്ചറിയാനാകാത്തവിധം കഷണങ്ങളാക്കി ചാക്കിൽ കെട്ടി വനപ്രദേശത്ത് ഉപേക്ഷിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം സുനിത പഴയ വീട് വാടകയ്ക്ക് നൽകി കുട്ടികളുമായി റാഹുലിന്റെ വീട്ടിലേക്ക് താമസം മാറി. ബന്ധുക്കളോട് ഭർത്താവ് വീട് വിട്ടുപോയെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്.
മാസങ്ങളോളം ആരും സംശയിക്കാതിരുന്നതും അന്വേഷണത്തെ ദുഷ്കരമാക്കി. 2026 ഏപ്രിലിൽ ബന്ധുക്കൾ കാണാതായതായി പരാതി നൽകിയതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. മൊബൈൽ ഫോണുകളും സിം കാർഡുകളും മാറ്റിയിരുന്നെങ്കിലും കോൾ ഡീറ്റെയിൽ റെക്കോർഡുകൾ മറ്റ് സാങ്കേതിക തെളിവുകൾ, പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങൾ എന്നിവയാണ് അന്വേഷണ സംഘത്തെ സത്യം കണ്ടെത്താൻ സഹായിച്ചത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹാവശിഷ്ടങ്ങളും മറ്റ് തെളിവുകളും കണ്ടെത്താൻ ഗവ്ലിദേവ് മലനിരകളിൽ പോലീസ് തിരച്ചിൽ തുടരുകയാണ്. കേസിൽ ഇരുവരെയും കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.





























