ആഗ്ര : ഉത്തർപ്രദേശിൽ യുവതി ഭർത്താവിനെ കൊന്ന് ശൗചാലയത്തിൽ കുഴിച്ചുമൂടി. സുരേന്ദ്ര ശർമ്മ ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് ഒന്നര മാസങ്ങൾക്ക് ശേഷമാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകമറിയുന്നത്. സംഭവത്തിൽ റൂബി എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണത്തിൽ ഉറക്ക ഗുളികകൊടുത്ത ശേഷമാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ശേഷം ശൗചാലയത്തിൽ കുഴിയെടുത്ത് മൂടുകയായിരുന്നു. പിറ്റേ ദിവസം ജോലിക്കാരോട് ശൗചാലയത്തിൽ സിമന്റ് പാകാനും യുവതി നിർദേശിച്ചു. ആർക്കും സംശയമൊന്നും തന്നെ ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് പിന്നാലെ ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകി.
ഭർത്താവിനെ കുഴിച്ചിട്ട അതേ ശൗചാലയം തന്നെയായിരുന്നു ഇത്രയും ദിവസം യുവതി ഉപയോഗിച്ചിരുന്നത് എന്നതിനാൽ വീട്ടുകാർക്കും യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ആരെങ്കിലും ഭർത്താവിനെക്കുറിച്ച് അന്വേഷിച്ചാൽ സങ്കടപ്പെടുകയും കരയുകയും ചെയ്തിരുന്നു. തൊഴിൽരഹിതനും ലഹരിക്ക് അടിമയുമായിരുന്ന സുരേന്ദ്ര ശർമ്മ യുവതിയെ നിരന്തരം മർദ്ദിക്കുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാൾ മദ്യപിച്ച് വീട്ടിലെത്തി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായും പോലീസ് വ്യക്തമാക്കി. കാണാനില്ലെന്ന പരാതിയിൽ പോലീസ് വിശദാന്വേഷണം നടത്തി. എന്നാൽ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച പോലീസ് ഉദ്യോഗസ്ഥർ യുവതിയുടെ വീട്ടിൽ എത്തി ചോദ്യം ചെയ്തെങ്കിലും കാര്യമായൊന്നും തന്നെ ലഭിച്ചിരുന്നില്ല.
പിന്നീട് ഭർതൃമാതാവിനോട് സുരേന്ദ്രനെ താൻ കൊന്നു എന്ന കാര്യം റൂബി തന്നെ വെളിപ്പെടുത്തുകയായിരുന്നു. വീട്ടിനുള്ളിൽ തന്നെ കുഴിച്ചിട്ടുവെന്നും യുവതി സമ്മതിച്ചു. ഉടൻ തന്നെ സുരേന്ദറിന്റെ സഹോദരൻ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. യുവതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഭർത്താവിനെ കുഴിച്ചിട്ട സ്ഥലം ഇവർ പോലീസിന് കാണിച്ചു കൊടുത്തത്. തറതുറന്ന് പോലീസ് മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ വിശദാന്വേഷണം നടക്കുന്നുണ്ട്.






























