മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. ഐക്കരപ്പടി മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി പത്തിലധികം കർഷകരുടെ കൃഷി നശിപ്പിച്ചു. ഭക്ഷ്യ വിളകളും നാണ്യവിളകളും മറ്റു മരങ്ങളും നശിപ്പിച്ചു. ഐക്കരപ്പടിക്കു സമീപം മണ്ണഞ്ചേരിയിൽ സാബു വർഗീസ്, മുണ്ടോക്കുളത്ത് ഏബ്രഹാം തോമസ് എന്നിവരുടെ കർഷകരുടെ ചേമ്പ്, കപ്പ, ചേന തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. ഇരുമ്പു വേലികെട്ടിയിരുന്ന ഏബ്രഹാം തോമസിൻ്റെ കൃഷിയിടത്തിൽ വേലിക്കടിയിലെ മണ്ണ് തുരന്നാണ് പന്നിക്കൂട്ടം കൃഷിയിടത്തിൽ കയറിയത്. പ്ലാസ്റ്റിക് വലകൊണ്ടുള്ള വേലി കടിച്ചു മുറിച്ചാണ് സാബുവിൻ്റെ കൃഷിയിടത്തിൽ കയറി കൃഷിവിളകൾ ഏറെയും നശിപ്പിച്ചത്.
ഈ മേഖലയിൽ പലരുടെയും ഏക്കറുകണക്കിന് പുരയിടം കാടുമൂടി കിടക്കുകയാണ്. ഇവിടെയാണ് പന്നികളുടെ താവളം.
ഭക്ഷ്യ വിളകൾക്കു പുറമെ തെങ്ങും തൈകൾ, കുരുമുളക് വള്ളികൾ, കൊക്കോ ഉൾപ്പെടെയുള്ള വിളകളും പന്നികൾ നശിപ്പിക്കുകയാണ്. റബ്ബർ മരങ്ങളുടെ തൊലിക്ക് കേടുവരുത്തുന്നതിനാൽ റബ്ബർ കൃഷിക്കും ഭീഷണിയായിരിക്കുകയാണ്. കാട്ടുപന്നികളെ കൊല്ലാൻ ലൈസൻസുള്ള ഏതാനും ഷൂട്ടർ മാർക്ക് പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ടെങ്കിലും അവരുടെ സേവനം ഉപയോഗപ്പെടുത്താൻ അധികൃതർ താൽപര്യം കാട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി. കാടുകയറി കിടക്കുന്ന ഭൂമി വൃത്തിയാക്കാൻ വസ്തു ഉടമകൾക്ക് പഞ്ചായത്ത് നിർദേശം നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.






























