മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിലെ വിവിധ മേഖലകളിൽ പന്നി ശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയില്‍ കൂട്ടമായി എത്തുന്ന കാട്ടുപന്നികള്‍ ഒട്ടേറെ കാര്‍ഷിക വിളകള്‍ ഇതിനോടകം നശിപ്പിച്ചുകഴിഞ്ഞു. ഞായറാഴ്ച്ച രാത്രിയില്‍ മല്ലപ്പള്ളി തേക്കുംപ്ലാക്കൽ സുനിൽ കുമാറിന്‍റെ 25 സെന്റ് കൃഷിഭൂമിയിൽ കയറിയ കാട്ടുപന്നികള്‍ പറമ്പിലെ വിളകള്‍ ഭൂരിഭാഗവും നശിപ്പിച്ചു. 55 വാഴ, 30 തിലധികം മുളക് തൈകൾ, 20 വഴുതന, വെള്ളരി, മത്ത, വാളരി തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. മുൻപും കല്ലുപ്പാറ, മല്ലപ്പള്ളി, ആനിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു.
കുറച്ച് മാസങ്ങളായി ഇല്ലാതിരുന്ന പന്നി ശല്യം വീണ്ടും തുടങ്ങിയതായി പ്രദേശത്തെ കര്‍ഷകര്‍ പറയുന്നു. മല്ലപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ കാടുകയറി കിടക്കുന്ന പറമ്പുകള്‍ കാട്ടുപന്നികളുടെ ശല്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഉടമസ്ഥര്‍ സ്ഥലത്തില്ലാത്ത സ്വകാര്യ ഭൂമികളാണ് അധികവും. ഈ കാടുകള്‍ വെട്ടി തെളിച്ചാല്‍ തന്നെ ഈ പ്രദേശങ്ങളിലെ കാട്ടുപന്നി ശല്യത്തിന് ഒരു പരിധി വരെ പരിഹാരമാകും. എന്നാല്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം സ്വകാര്യ ഭൂ ഉടമകള്‍ക്ക് എതിരെ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നില്ല. വീണ്ടും കാട്ടുപന്നികൾ വിളകൾ നശിപ്പിക്കാൻ ആരംഭിച്ചതോടെ കർഷകരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്.





























