പ്രമാടം : കാട്ടുപന്നി ഭീതിയില്‍ പ്രമാടം. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ പടക്കം പെട്ടിച്ചും പാട്ടകൊട്ടിയും രാത്രികാലങ്ങളിൽ ഇവയെ തുരത്തും. ഇതോടെ ഇവ പകൽവെളിച്ചത്തിൽ ഇറങ്ങിത്തുടങ്ങി. മാസങ്ങളായി പ്രദേശത്ത് പന്നി ശല്യം രൂക്ഷമായിട്ടും അധികൃതർ പരിഹാരം കണ്ടിട്ടില്ല. നാട്ടുകാരെ സംഘടിപ്പിച്ച് ജാഗ്രതാ സമിതി രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും ഇതും നടപ്പായിട്ടില്ല. പന്നിക്കൂട്ടത്തെ പേടിച്ച് പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെ പറമ്പുകളിൽ മേയാനും വിടുന്നില്ല. പ്രമാടം സ്കൂൾ ജംഗ്ഷന് സമീപം, മറൂർ കുളപ്പാറ ഭാഗം,
മൃഗാശുപത്രി ഭാഗം, പനിയ്ക്കക്കുഴി ഭാഗം, അമ്പലഭാഗം, ളാക്കൂർ, വി.കോട്ടയം, പൂങ്കാവ്, മണലാടി ഭാഗം, പൂവക്കാട്, തെങ്ങുംകാവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നികളുണ്ട്. തേറ്റയുള്ള ഒറ്റയാനും കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കൂട്ടവുമാണ് ഇതിൽ കൂടുതലും. നാട്ടിൽ ഭീതി ഉണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തിന് അധികാരം നൽകിയിട്ടുണ്ടെങ്കിലും ഇവിടെ നടപടികൾ പ്രഹസനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.






























