കോന്നി : കോന്നി കേന്ദ്രീയ വിദ്യാലയത്തിന് സമീപം കാട്ടുപോത്തിന്റെ ജഡം കണ്ടെത്തി. കുമ്മണ്ണൂർ ഫോറെസ്റ്റേഷൻ പരിധിയിൽ ആണ് ജഡം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോന്നി മെഡിക്കൽ കോളേജ് പരിസരത്തും കേന്ദ്രീയ വിദ്യാലയത്തിന്റെ പരിസരത്തുമായി കണ്ട് വന്നിരുന്ന കാട്ടുപോത്ത് അവശനിലയിൽ ആയിരുന്നു. ഇത് വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു. ദിവസങ്ങളായി പോത്ത് മെഡിക്കൽ കോളേജ് റോഡിനു സമീപത്തേക്ക് വരുകയും വേഗം തന്നെ തിരികെ കയറി പോവുകയും ചെയ്യുന്നത് കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് കേന്ദ്രീയ വിദ്യാലയത്തിന് സമീപം കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയത്. തീറ്റ കഴിക്കാതെ എല്ലുകൾ തെളിഞ്ഞ നിലയിൽ ആയിരുന്നു പോത്തിന്റെ അവസ്ഥ. കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോന്നി, കോന്നി റേഞ്ച് ഓഫീസർ ശശീന്ദ്രൻ, കുമ്മണ്ണൂർ ഡെപ്യൂട്ടി എന്നിവരുടെ സാന്നിധ്യത്തിൽ കാട്ടൂർഫോറെസ്റ്റ് വെറ്റിനറി സർജ്ജൻ ഡോ രാഹുലിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം മറവ് ചെയ്തു





























