കോന്നി : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കല്ലേലിയിൽ വീണ്ടും കാട്ടാന ആക്രമണം. കാടിറങ്ങി എത്തിയ ആന കഴിഞ്ഞ ദിവസം വീടിന്റെ ഗേറ്റ് തകർക്കുകയും പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു. കല്ലേലി സ്കൂളിന് സമീപം ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തെക്കേടത്ത് താഴെതിൽ വീട്ടിൽ കോശി മാത്യുവിന്റെ വീടിന്‍റെ ഗേറ്റ് ആണ് കാട്ടാന തകർത്തത്. തുടർന്ന് ഷൈജു മനസിലിൽ അനീഷിന്റെ കൃഷിയും കാട്ടാന നശിപ്പിച്ചു. വാഴ കൃഷിയാണ് ആന നശിപ്പിച്ചത്. നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിൽ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നതാണ് ഈ പ്രദേശം.
സംഭവം നടന്നയുടൻ നാട്ടുകാർ പാടം ഫോറസ്റ്റ് സ്റ്റേഷനിലും നടുവത്തുമൂഴി റേഞ്ച് ഓഫിസിലും വിവരം അറിയിക്കാൻ ഫോൺ വിളിച്ചുവെങ്കിലും രണ്ടിടത്തും ഫോൺ എടുത്ത് പ്രതികരിക്കാൻ വനപാലകർ തയ്യാറായില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ദിവസം പകലാണ് കല്ലേലി മേശിരിക്കാന ഭാഗത്ത് വെച്ച് സ്‌കൂട്ടർ യാത്രക്കാരായ അമ്മയെയും മകളെയും കാട്ടാന ഓടിച്ചത്. തലനാരിഴക്കാണ് ഇരുവരും ആനയുടെ മുന്നിൽ നിന്ന് രക്ഷപെട്ടത്. കഴിഞ്ഞ ഏറെകാലങ്ങളായി കാട്ടാനയുടെ ആക്രമണത്തിൽ വലഞ്ഞിരിക്കുകയാണ് പ്രദേശവാസികൾ. കല്ലേലി എസ്റ്റേറ്റ് ഭാഗത്ത് അടക്കം നിരവധി തൊഴിലാളികളെ ആണ് കാട്ടാന ഓടിച്ചത്. ഇതിന് തൊട്ടടുത്ത പ്രദേശമായ കുളത്തുമണ്ണിൽ ആഴ്‌ചകൾക്ക് മുൻപാണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്.






























