വടശ്ശേരിക്കര: വനമേഖലകളിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള വടശ്ശേരിക്കര ടൗണിലും കാട്ടാനയിറങ്ങി. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ വടശ്ശേരിക്കര മനോരമ ജങ്ഷനിലാണ് ആനയെത്തിയത്. വടശ്ശേരിക്കര – കുമ്പളത്താമൺ റോഡിലൂടെ സഞ്ചരിച്ച് കല്ലാർ നദി കടന്നാണ് ആന ടൗൺ ഭാഗത്തേക്ക് എത്തിയതെന്നാണ് നിഗമനം. മനോരമ ജംഗ്ഷന് സമീപം നിലയുറപ്പിച്ച ആന ഇവിടെ നിന്നും മണ്ണാറകുളഞ്ഞി – ശബരിമല പാതയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. എന്നാൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ സമയോചിതമായി ഇടപെടുകയും ആനയെ തുരത്തിയോടിക്കുകയുമായിരുന്നു.
വനം അതിർത്തി ടൗണിൽ നിന്നും ഏറെ ദൂരെയാണെന്നിരിക്കെ ജനവാസ മേഖലയും ടൗണും കേന്ദ്രീകരിച്ച് കാട്ടാനയെത്തിയത് നാട്ടുകാരെയും വ്യാപാരികളെയും വലിയ രീതിയിൽ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് കാട്ടാന സാന്നിധ്യം നിലനിൽക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. രാത്രികാല യാത്രക്കാരും പുലർച്ചെ ജോലിക്ക് ഇറങ്ങുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്.






























