കോന്നി: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടിയ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കുളത്തുമണ്ണില്‍ വനപാലകരും നാട്ടുകാരും തമ്മില്‍ വാക്കേറ്റം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കുളത്തുമണ്ണിലെ ജനവാസ മേഖലയില്‍ കാട്ടാനയെത്തിയത്. എസ്.എന്‍.ഡി.പി ജംഗ്ഷനില്‍ വരെ എത്തിയ കാട്ടാനയെ ഓടിക്കാന്‍ സ്ഥലത്തെ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒന്നടങ്കം രംഗത്തിറങ്ങിയിരുന്നു. വിവരമറിഞ്ഞ് കോന്നിയില്‍ നിന്നും വനം വകുപ്പിന്റെ ആര്‍.ആര്‍.റ്റി സംഘവും സ്ഥലത്തെത്തിയിരുന്നു. ഈ സമയത്ത് പ്രദേശത്ത് നിന്നും കാട്ടാനകളെ തുരത്തുന്നതുമായി ബന്ധപ്പെട്ട് വനപാലകരും നാട്ടുകാരും തമ്മില്‍ തുടങ്ങിയ സംസാരം വലിയ വാക്കേറ്റത്തിലേക്കും ബഹളത്തിലേക്കും എത്തുകയായിരുന്നു. പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടക്കമാണ് വനപാലകരെ തടഞ്ഞത്. കഴിഞ്ഞ ദിവസം ആനക്കൂട്ടം പ്രദേശത്തെ വീടുകളുടെ മുറ്റത്തുണ്ടായിരുന്ന വാഴകൾ നശിപ്പിക്കുകയും ഒരു കമുക് പിഴുത് വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് തള്ളിയിടുകയും ചെയ്തിരുന്നു.
ഇവിടുത്തെ ഒരു വീടിന്റെ വൈദ്യുതി ലൈൻ വലിച്ച് നിർത്തിയിരുന്ന സ്റ്റേ വയർ ഉൾപ്പെടെ ആനകൾ തകർത്തിരുന്നു. കുളത്തുമണ്ണിലെ കാട്ടാന ശല്യം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഒരു വർഷം മുൻപ് നാട്ടുകാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. അന്ന് കോന്നി എം.എൽ.എയും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനങ്ങൾ നൽകിയതല്ലാതെ ഇതുവരെ നടപടിയുണ്ടായില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിൽപ്പെട്ട പാടം സ്റ്റേഷൻ പരിധിയിലാണ് കുളത്തുമൺ എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. അധികാരികളുടെ ഈ നിസ്സംഗതക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുവാനാണ് പ്രദേശവാസികളുടെ തീരുമാനം.





























