കോന്നി : ആവോലിക്കുഴി കാക്കരയിൽ കാട്ടാന കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ആവോലിക്കുഴി സ്വദേശികളായ ചരിവ്കാല പുത്തൻവീട്ടിൽ റെജി വർഗീസ്, പുത്തൻവീട്ടിൽ ഓമന, ചാങ്ങയിൽ വീട്ടിൽ സൂസമ്മ, തുറക്കുളത്ത് വീട്ടിൽ പൊന്നച്ചൻ എന്നിവരുടെ കൃഷിയാണ് കാട്ടാന കൂട്ടം വ്യാപകമായി നശിപ്പിച്ചത്. നാല് വർഷം പ്രായമായ 2 മൂട് തെങ്ങിൻ തൈ, കുലക്കാറായ മുപ്പത് മൂട് പൂവൻ വാഴ, കപ്പ, ചേമ്പ് എന്നിവയെല്ലാം കാട്ടാന കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ആണ് ആനകൂട്ടം കാക്കര മഹാദേവൻ ക്ഷേത്രത്തിന് സമീപം എത്തുന്നത്. ഇതിന് ശേഷമാണ് കാട്ടാന സ്വകാര്യ വ്യക്തികളുടെ കൃഷി നശിപ്പിച്ചത്. സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച സൗരോർജ്ജ വേലികൾ ചവിട്ടി ഇളക്കിയാണ് ആനകൂട്ടം കൃഷി ഭൂമിക്ക് ഉള്ളിൽ പ്രവേശിച്ചത്.
വനം വകുപ്പ് പ്രദേശത്ത് സൗരോർജ്ജ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തന ക്ഷമമല്ല. കഴിഞ്ഞ അഞ്ച് വർഷകാലമായി കാട്ടാന ശല്യം രൂക്ഷമാണ് ഇവിടെ. ഞള്ളൂർ ഉത്തര കുമരംപേരൂർ ഫോറസ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. കോന്നി പഞ്ചായത്തിൽ ആറാം വാർഡിൽ ഉൾപ്പെടുന്ന അതുമ്പുംകുളം, ഞള്ളൂർ, ആവോലിക്കുഴി, മലയാലപ്പുഴ പഞ്ചായത്തിൽ ഉൾപ്പെടുന്ന അതുമ്പുംകുളത്തിന്റെ സമീപ പ്രദേശമായ ചെങ്ങറ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. മുൻപ് യാദൃശ്ചികമായി മാത്രം വന്നുകൊണ്ടിരുന്ന കാട്ടാനകൾ ഇപ്പോൾ പതിവായി എത്തി കൃഷി നശിപ്പിക്കുന്നു എന്നും അടിയന്തിരമായി ആന ശല്യമുള്ള പ്രദേശങ്ങളിൽ വനം വകുപ്പ് സൗരോർജ്ജ വേലി സ്ഥാപിക്കണം എന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.





























