കോന്നി : കാടിറങ്ങി എത്തുന്ന കാട്ടുകൊമ്പന്മാർ കൃഷി നശിപ്പിച്ച് മടങ്ങുമ്പോൾ പ്രതിസന്ധിയിലാവുകയാണ് സാധാരണക്കാരായ കർഷകർ. കോന്നി പഞ്ചായത്തിലെ ആവോലിക്കുഴിയിലും തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറയിലും അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി, കുളത്തുമൺ പ്രദേശങ്ങളിലും എല്ലാം കാടിറങ്ങുന്ന കാട്ടാന കൂട്ടം ദിവസവും എത്തി കാർഷിക വിളകൾ നശിപ്പിച്ച് മടങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. ആവോലിക്കുഴിയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനകൾ എത്തി കർഷകരുടെ കൃഷി നശിപ്പിക്കുന്നു. മണ്ണീറ ബംഗ്ലാവിൽ ശാന്തകുമാറിന്റെ കൃഷിയിടത്തിലെ പതിനഞ്ച് മൂട് വാഴ മൂന്ന് മൂട് കവുങ്ങ് എന്നിവ കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയ കാട്ടാനകൾ നശിപ്പിച്ചു. മുൻപ് ഒന്നോ രണ്ടോ ആനകൾ ഇറങ്ങിയിരുന്ന പ്രദേശത്ത് ഇപ്പോൾ കൂട്ടമായാണ് ആനകൾ എത്തുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. പലയിടത്തും വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജ വേലികൾ പ്രവർത്തന ക്ഷമമല്ല.
സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച സൗരോർജ വേലികൾ ഇളക്കിയും ആനകൂട്ടം കൃഷിയിടത്തിൽ കടന്നിട്ടുണ്ട്. ആവോലിക്കുഴി ഭാഗത്തും ചെങ്ങറ, ഞള്ളൂർ ഭാഗങ്ങളിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി കാട്ടാന ശല്യം വളരെ അധികം വർധിച്ചിട്ടുണ്ട്. ആനകൾ ഇറങ്ങുന്ന പ്രദേശങ്ങളിൽ വന പാലകർ എത്തി സന്ദർശനം നടത്തി പോകുന്നതല്ലാതെ ശ്വാശ്വതമായ പരിഹാരമാർഗങ്ങൾ ഒന്നും തന്നെ സ്വീകരിക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി. ലക്ഷകണക്കിന് രൂപ ബാങ്ക് വായ്പ എടുത്തിട്ടുള്ള കർഷകർ ആണ് അധികവും. ഇവരുടെ കൃഷി കാട്ടാനകൾ നശിപ്പിച്ചതോട് കൂടി ഈ പണം എങ്ങനെ തിരികെ അടക്കുമെന്ന പ്രതിസന്ധിയിലാണ് കർഷകർ.
തണ്ണിത്തോട്, കോന്നി, മലയാലപുഴ, അരുവാപ്പുലം, ചിറ്റാർ, സീതത്തോട് തുടങ്ങി വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ആണ് ആന ശല്യം വർധിച്ചിരിക്കുന്നത്. തേക്കുതോട് പൂച്ചക്കുളം മേഖലകളിൽ കാട്ടാനകൂട്ടത്തെ ഭയന്ന് വീടുകൾ ഉപേക്ഷിക്കേണ്ടി വന്ന ഒരു ജനതയെയും നമുക്ക് കാണുവാൻ കഴിയും. തണ്ണിത്തോട് റോഡിലും കല്ലേലി റോഡിലും കാട്ടാനകൂട്ടം പതിവായി ഇറങ്ങുന്നത് യാത്രക്കാർക്കും ഭീഷണിയാണ്. എന്നാൽ നാട്ടിൽ ഇറങ്ങുന്ന കാട്ടാന കൂട്ടത്തെ കാട്ടിലേക്ക് ഓടിക്കുവാൻ ആവശ്യമായ നടപടികൾ പലയിടത്തും കാര്യക്ഷമമല്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.





























