കോന്നി : അതുമ്പുംകുളം ഞള്ളൂരിൽ വീട്ടുമുറ്റത്തെത്തി കാട്ടാന കൃഷി നശിപ്പിച്ചു. മുൻ കോന്നി ഗ്രാമപഞ്ചായത്ത് അംഗം മാടമ്പിൽ വീട്ടിൽ ബിജി കെ വർഗീസിന്റെ വീട്ടുമുറ്റത്താണ് കാട്ടാന എത്തിയത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ ആണ് സംഭവം. വനത്തിൽ നിന്ന് നാട്ടിൽ ഇറങ്ങിയ ഒറ്റയാൻ ബിജിയുടെ വീടിന് സമീപം എത്തുകയും വീടിന് പുറകു വശത്തെ വാഴകൾ നശിപ്പിക്കുകയുമായിരുന്നു. വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നപ്പോൾ ആണ് ആന വീടിന് സമീപം എത്തിയ വിവരം അറിയുന്നത്. കാലങ്ങളായി അതുമ്പുംകുളം, ആവോലിക്കുഴി ഭാഗങ്ങളിൽ വർധിച്ചു വരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പ് അധികൃതർക്ക് കഴിയുന്നില്ല.
നിലവിൽ ആന എത്തിയ സ്ഥലത്ത് നിന്ന് അൻപത് മീറ്റർ മുന്നോട്ട് നീങ്ങിയാൽ തണ്ണിത്തോട് റോഡിലേക്ക് ആണ് കാട്ടാന പ്രവേശിക്കുക. ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നതാണ് ആവോലിക്കുഴി, അതുമ്പുംകുളം പ്രദേശങ്ങൾ. വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇവിടെ സൗരോർജ വേലികൾ കാര്യക്ഷമമല്ലാത്തതാണ് ആനകൾ നാട്ടിലേക്ക് കയറുന്നതിന് പ്രധാന കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിന് തൊട്ടടുത്തായാണ് കുറച്ചു വർഷങ്ങൾക്ക് മുൻപ് കാട്ടുപോത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. കോന്നി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് അതുംമ്പുംകുളം, ആവോലിക്കുഴി പ്രദേശങ്ങൾ. ആവോലിക്കുഴിയിൽ കാലങ്ങളായി തുടരുന്ന കാട്ടാന ശല്യം നിയന്ത്രിക്കുവാനും അധികൃതർക്ക് കഴിയുന്നില്ല. ഒരു മാസത്തിനു മുൻപ് ഞള്ളൂരിൽ കടുവ ഇറങ്ങിയതായും അഭ്യൂഹം പരന്നിരുന്നു. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തിതുടങ്ങിയതോടെ ഭീതിയിലാണ് പ്രദേശവാസികൾ.





























