പാലക്കാട്: ഒരുമാസത്തിനിടെ ട്രെയിൻ തട്ടി രണ്ട് കാട്ടാനകൾ ചരിഞ്ഞതോടെ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് സുരക്ഷാ നടപടികൾ മുൻകൂട്ടി സ്വീകരിക്കാൻ എ.ഐ ക്യാമറ സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. കോട്ടേക്കാട് ഭാഗത്ത് അപകടങ്ങൾ തടയാൻ എ.ഐയിൽ പ്രവർത്തിക്കുന്ന ഗജരാജ സംവിധാനമാകും സ്ഥാപിക്കുക. മധുക്കര സെക്ഷനിൽ തമിഴ്നാട് വനംവകുപ്പ് എ.ഐ അടിസ്ഥാനമാക്കി വിപുലമായ കാമറ പദ്ധതി നടപ്പാക്കി. അവിടെ നിന്നു കൊട്ടേക്കാടു വരെ തുടർച്ചയായി നിരീക്ഷണം സാദ്ധ്യമാകുന്ന വിധം 32 കിലോമീറ്റർ ദൂരത്താണ് ഗജരാജ് എന്നറിയപ്പെടുന്ന എലിഫന്റ് ഇൻക്ലൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഇ.ഐ.ഡി.എസ്) ആരംഭിക്കുക.
വനത്തിനുള്ളിലൂടെയുള്ള ബി, എ ട്രാക്കിന് 40 മീറ്റർ പരിസരത്ത് എത്തുന്ന ആനകളുടെ സാന്നിദ്ധ്യം ലേസർ സെൻസർ വഴി സ്റ്റേഷൻ മാസ്റ്റർക്കും ലോക്കോ പൈലറ്റിനും ഉടൻ അറിയാൻ കഴിയുന്നതിനാൽ അപകടം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. ആന്ധ്രയിലെ അലിപ്പൂർദ്വാർ ഡിവിഷനിൽ ഉൾപ്പെടെ പലയിടത്തും പരീക്ഷിച്ച പദ്ധതി വിജയമാണെന്നു അധികൃതർ പറഞ്ഞു. പദ്ധതിയുടെ ലൊക്കേഷൻ സർവേ, പ്രോജക്ട് തയാറാക്കൽ, ടെൻഡർ നടപടികൾ റെയിൽവേ ഏജൻസി നടത്തും.





























