കോന്നി : തണ്ണിത്തോട്, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാനശല്യം മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കുന്നത്. വനത്തിൽ നിന്നും ജനവാസ മേഖലയിൽ വരെ കാട്ടാനകൾ എത്തിയതോടെ ഉറക്കം പോലും നഷ്ടപെട്ട അവസ്ഥയിൽ ആണ് മലയോരവാസികൾ. കഴിഞ്ഞ ദിവസം രാത്രിയിലാണ് അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട കുളത്തുമൺ, ഊട്ടുപാറ എന്നിവടങ്ങളിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇതേ രാത്രിയിൽ തന്നെ തണ്ണിത്തോട് പഞ്ചായത്തിലെ മേക്കണ്ണത്തും കാട്ടാനകൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആണ് മൂന്ന് കാട്ടാനകൾ അടങ്ങുന്ന കൂട്ടം കുളത്തുമൺ എസ് എൻ ഡി പി യ്ക്ക് സമീപം എത്തിയത്.
ഈ സമയം ഈ വഴി വന്ന ബൈക്ക് യാത്രക്കാരൻ കാട്ടാനയെ കണ്ട് ഭയന്ന് ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. അത്ഭുതകരമായാണ് ഇയാൾ ആനയുടെ മുന്നിൽ നിന്ന് രക്ഷപെട്ടത്. വനത്തിൽ നിന്നും ഇറങ്ങി വരുന്ന കാട്ടാന കല്ലേലി ഹാരിസൺ എസ്റ്റേറ്റ് വഴിയാണ് കുളത്തുമണ്ണിലെ ജനവാസ മേഖലയിലേക്ക് എത്തുന്നത്. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ഊട്ടുപാറയിലും കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. ഊട്ടുപാറ തെങ്ങുംവിളയിൽ സാംസൺ, നന്നുവക്കാട് ശങ്കരൻ എന്നിവരുടെ കുലച്ചതും കുലയ്ക്കാത്തതുമായ അനവധി ഏത്തവാഴകൾ ആണ് കാട്ടാനകൂട്ടം ഇറങ്ങി നശിപ്പിച്ചത്. നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചിൽ പാടം ഫോറസ്റ്റേഷൻ പരിധിയിൽ പെടുന്നതാണ് ഈ പ്രദേശം.
പാടം സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലം സന്ദർശിച്ചിരുന്നു. കാലങ്ങളായി കല്ലേലി, കുളത്തുമൺ ഭാഗത്ത് തുടരുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണുവാനും ബന്ധപ്പെട്ട അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തണ്ണിത്തോട് പഞ്ചായത്തിലെ മേക്കണം ഭാഗത്തും കഴിഞ്ഞ കുറച്ചുകാലങ്ങളായി കാട്ടാന ശല്യം അതിരൂക്ഷമായി തുടരുകയാണ്. മേക്കണം താന്നിമൂട്ടിൽ നൈനാച്ചൻ, ഒറ്റപ്ലാവ്നിൽക്കുന്നതിൽ ഷിബു എന്നിവരുടെ കാർഷികവിളകൾ ആണ് കഴിഞ്ഞ ദിവസം കാട്ടാനകൾ നശിപ്പിച്ചത്.
ഈ രണ്ട് പഞ്ചായത്തുകളിലും വനാതിർത്തിയിൽ സൗരോർജ വേലികൾ ഇല്ലാത്തതാണ് കാട്ടാനകൾ ജനവാസമേഖയിലേക്ക് ഇറങ്ങുവാൻ പ്രധാന കാരണം. ഏറ്റവും കൂടുതൽ കർഷകർ താമസിക്കുന്ന ഈ പ്രദേശങ്ങളിൽ കാട്ടാനകൾ തുടർച്ചയായി കൃഷി നാശം വരുത്തുവാൻ തുടങ്ങിയതോടെ കൃഷി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയത്തിലാണ് കർഷകർ.































