ചിറ്റാര്‍ : നീലിപിലാവിലെ ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി. ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. നീലിപിലാവ് ആമക്കുന്ന് മുരുപ്പേല്‍ വീട്ടില്‍ റഫീഖിനെ സാരമായ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യമൃഗ ശല്യം മൂലം മിക്കവരും കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു. കാട്ടാനയും പന്നിയുമാണ് ഇവിടെ വിഹരിക്കുന്നത്. റബ്ബര്‍ ടാപ്പിങ്ങിന് അതിരാവിലെ ഇറങ്ങുന്നവര്‍ ഭയന്നാണ് പോകുന്നത്. ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്. കൃഷി നശിച്ചവർക്കു നാളിതുവരെ യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. മലയോര മേഖലയിലെ കര്‍ഷകരോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.