കോന്നി : ചിറ്റാർ കാരികയത്ത് പത്തരയേക്കർ കോളനിക്ക് സമീപം വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി വാഴകൃഷി നശിപ്പിച്ചു. പുലർച്ചെ 4 ന് തൊട്ടടുത്ത പറമ്പിൽ ശബ്ദം കേട്ട് ഉണർന്ന കോളനിയിലെ താമസക്കാരാണ് ആനകളെ കണ്ടത്. കൂട്ടത്തോടെ എത്തിയ കാട്ടാനകൾ വാളിപ്ലാക്കൽ സാംകുട്ടിയുടെ കൃഷിയിടത്തിലാണ് നാശം വിതച്ചത്.
നാട്ടുകാർ പാട്ടകൊട്ടി ബഹളം വെച്ചതിനെ തുടർന്ന് ആനകൾ തൊട്ടടുത്ത വനത്തിൽ മറഞ്ഞു.
സംഭവസ്ഥലത്ത് എത്തിയ വാർഡ് മെമ്പർ ടി കെ സജി വനപാലകരെ വിവരം അറിയിച്ചു. ഈ മേഖലയിൽ അവർ രാത്രിയിൽ എത്തി നിരീക്ഷണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങി വരുന്ന തെക്കേക്കര പ്ലാന്റേഷൻ ഭാഗത്ത് കിടങ്ങ് നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും വനപാലകർ പറഞ്ഞു.