പത്തനംതിട്ട : പെരുവന്താനം പഞ്ചായത്തിലെ ടി ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വന്യമൃഗ ശല്യം വര്‍ധിക്കുന്നു. എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് തൊട്ടുസമീപം വരെയാണ് 14 ആനകള്‍ കൂട്ടമായി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി പുലിയുടെ ഭീതിയിലായിരുന്നു മേഖലയെങ്കില്‍ ഇപ്പോള്‍ കാട്ടാനകള്‍ കൂടി എത്തിയതോടെ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് തൊഴിലാളി കുടുംബങ്ങള്‍. വന്യമൃഗ ശല്യം പരിഹരിക്കാൻ വേണ്ട യാതൊരു നടപടിയും വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നാണ് ഉയർന്നു വരുന്ന ആരോപണം.
കാട്ടാനക്കൂട്ടം കര്‍ഷകരുടെ കൃഷി വ്യാപകമായി നശിപ്പിക്കുന്നതും പതിവാണ്. ആനകളെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും വനംവകുപ്പ് നടപടിയെടുക്കാൻ ഇതുവരെ തയാറായിട്ടില്ല. വന്യമൃഗ ശല്യം മൂലം ഇപ്പോള്‍ ജോലി ചെയ്യാനും സാധിക്കാത്ത സാഹചര്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു.