കൊച്ചി: ബിജെപി കൗൺസിലറുടെ കാപ്പാ തടവിൽ സുപ്രധാന ചോദ്യങ്ങളുമായി ഹൈക്കോടതി. ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് എന്താണ് നിലപാടെന്നും സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലേൽ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെടുമോ എന്നും കോടതി ചോദിച്ചു. സുഗതനെ ജനങ്ങൾ തെരഞ്ഞെടുത്തതാണെന്ന കാര്യം അംഗീകരിക്കണം. തെരഞ്ഞെടുപ്പിനു മുൻപേ ഉൾപ്പെട്ട കേസുകളിലല്ലേ സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും സർക്കാരിനോട് കോടതി ചോദിച്ചു. അസാധാരണ സാഹചര്യമാണെന്നും ഇന്നുച്ചക്ക് രണ്ടിന് ഉത്തരവിടാമെന്നും കോടതി വ്യക്തമാക്കി. സത്യപ്രതിജ്ഞ ജയിലിൽ നടക്കും എന്ന് തന്നെയാണ് കോടതി സൂചിപ്പിച്ചിട്ടുള്ളത്. പരിമിതമായി അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെയും കയറ്റും.
കോടതി നിർദ്ദേശിച്ചാൽ സൗകര്യം ഒരുക്കാം എന്ന് സർക്കാരും അറിയിച്ചു. കാപ്പ പ്രതിക്ക് ഭരണഘടനാപരമായി ഒരു അവകാശവും ഇല്ലെന്നും സർക്കാർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് കോടതി ഇക്കാര്യത്തിൽ വിശദമായ വിധി പറയും. സത്യപ്രതിജ്ഞ എപ്പോൾ എങ്ങനെ എന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകും.





























