ന്യൂഡൽഹി : ഒരു തദ്ദേശീയ വാക്സീൻ കൂടി ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാക്സീൻ നിർമ്മാതാക്കളായ ബയോളജിക്കൽ– ഇയിൽനിന്ന് 30 കോടി ഡോസ് വാക്സീൻ കേന്ദ്ര സർക്കാർ സംഭരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ്– ഡിസംബർ മാസങ്ങൾക്കുള്ളിൽ കമ്പനി വാക്സീൻ നിർമ്മിക്കുകയും സംഭരിക്കുകയും ചെയ്യും. ഇതിനായി 1500 കോടി രൂപ മുൻകൂറായി ബയോളജിക്കൽ– ഇയ്ക്ക് നൽകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തിനെതിരെ വിവിധ കോണുകളിൽനിന്ന് രൂക്ഷ വിമർശനം ഉയർന്നതിനു പിന്നാലെയാണ് പുതിയ തീരുമാനം. ആദ്യ രണ്ട് ട്രയലുകളിലും മികച്ച ഫലപ്രാപ്തി കാണിച്ച ബയോളജിക്കൽ–ഇ ഇപ്പോൾ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണെന്ന് സർക്കാർ അറിയിച്ചു. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ വാക്സീൻ ലഭ്യമാകുമെന്നും സർക്കാർ പ്രസ്താവനയിൽ പറയുന്നു. നാഷനൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓണ്‍ വാക്സീന്‍ അഡ്മിനിസ്ട്രേഷൻ ബയോളജിക്കൽ– ഇയുടെ വാക്സീനെ പരിശോധനയ്ക്ക് വിധേയമാക്കുകയും അനുമതിയ്ക്കായി ശുപാർശ ചെയ്യുകയും ചെയ്തു.






























