കോന്നി : പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും പേരൂർകുളം സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങും എത്തിയില്ല. പുതിയ കെട്ടിടം നിർമ്മിക്കാൻ ഭൂമിയുടെ ഉറപ്പ് പരിശോധിച്ച് ഈ മാസം ആണ് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. ഈ വർഷവും ഇവിടുത്തെ കുരുന്നുകൾക്ക് പുതിയ കെട്ടിടത്തിൽ പഠിക്കുവാനാകില്ല എന്ന സങ്കടത്തിൽ ആണ് കുട്ടികളും അധ്യാപകരും. ഒന്ന് മുതൽ 4 വരെ ക്ലാസുകളിൽ 25 കുട്ടികൾ ആണ് നിലവിൽ ഉള്ളത്. ബി ആർ സി യുടെ കെട്ടിടത്തിൽ ആണ് നിലവിൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നത്. അൻപത് വർഷത്തിൽ അധികം പഴക്കമുള്ള സ്കൂൾ കെട്ടിടം 2019 ൽ അൺഫിറ്റ് ആണെന്ന് കണ്ടെത്തുകയും ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2021 നവംബറിൽ ഒന്നരകോടി രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. തുടർന്ന് മാസങ്ങൾ കഴിഞ്ഞാണ് പഴയ കെട്ടിടം പൊളിച്ച് നീക്കിയത്. കെട്ടിടം പൊളിച്ചു നീക്കിയിട്ട് അഞ്ച് വർഷങ്ങളോളം കഴിഞ്ഞെങ്കിലും പുതിയ കെട്ടിട നിർമ്മാണം നടന്നില്ല.
പഴയ കെട്ടിടം പൊളിച്ച് നീക്കി ഇതേ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ തൂണുകൾക്ക് കുഴി എടുത്തപ്പോൾ ഭൂമിയിൽ ജലാംശം കൂടുതൽ ആണെന്നും കണ്ടെത്തിയിരുന്നു.പുതിയ കെട്ടിടം നിർമിക്കുന്നത് കൂടുതൽ ഉറപ്പോടെ വേണം എന്നതിനാൽ കെട്ടിടം നിർമ്മിക്കുന്ന ഭൂമിയുടെ ഉറപ്പ് അറിയുന്നതിനായി മണ്ണ് പരിശോധന നടത്തണമെന്ന് അഭിപ്രായം ഉയരുകയും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഈ പരിശോധനാ ഫലം പുറത്ത് വന്നപ്പോൾ ഭൂമിക്ക് ഉറപ്പ് കുറവാണെന്ന് കണ്ടെത്തി. മാത്രമല്ല മണ്ണ് ഉറപ്പുള്ളതല്ല എന്ന് തെളിഞ്ഞാൽ കെട്ടിടത്തിന്റെ രൂപരേഖ തന്നെ മാറ്റേണ്ടി വരുമെന്ന് അന്ന് പറഞ്ഞിരുന്നു. നാല് തവണയാണ് ഇത്തരത്തിൽ മണ്ണ് പരിശോധന നടത്തിയത്. സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന കോന്നി ബി ആർ സി കെട്ടിടത്തിൽ ആണ് നിലവിൽ സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇതോടെ ബി ആർ സിയുടെ പ്രവർത്തനവും അവതാളത്തിൽ ആയി.
സ്‌കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ കെട്ടിടത്തിന് താത്കാലിക സംവിധാനം എന്ന നിലയിൽ ഒരു നിലകൂടി നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ നിർമാണം പൂർത്തിയായാൽ നാല് ക്ലാസ് മുറികൾ കൂടി തുറക്കാൻ കഴിയും. കോന്നി പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള പ്രിയദർശിനി ഹാളിൽ പഠന സൗകര്യം ഒരുക്കുവാൻ ഇടക്ക് തീരുമാനം ഉണ്ടായെങ്കിലും ദൂരം കൂടുതൽ കാരണം ഇതും സാധ്യമല്ല. സമീപ പ്രദേശങ്ങളിൽ നിന്നും പുതിയ അധ്യയന വർഷത്തിൽ ഒട്ടേറെ വിദ്യാർത്ഥികളെ ഇവിടെ എത്തിച്ച് പഠിപ്പിക്കാൻ രക്ഷിതാക്കൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട് എങ്കിലും കെട്ടിടമില്ലാത്ത അവസ്ഥ സ്‌കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. എന്നിരുന്നാൽ തന്നെയും പുതിയ കുട്ടികളെ വരവേൽക്കാൻ വെള്ളം കയറിയ സ്കൂൾ മുറ്റം കാട് കളഞ്ഞ് കാത്തിരിക്കുകയാണ് അധ്യാപകർ.





























