റാന്നി : കെ.എസ്.ടി.പി മണ്ണാരക്കുളഞ്ഞി യാഡില്‍ സൂക്ഷിച്ചിരുന്ന ഒന്നരക്കോടിയുടെ മണ്ണ് സ്വകാര്യ വ്യക്തി കടത്തുന്നു. പട്ടാപ്പകല്‍ നടത്തുന്ന ഈ മണ്ണ് കടത്തല്‍ കെ.എസ്.ടി.പി ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന സംശയം ബലപ്പെടുന്നു. വാര്‍ത്തകളും പരാതികളും വിവരാവകാശ അപേക്ഷകളും ഒന്നിനുപുറകെ മറ്റൊന്നായി നല്‍കിയിട്ടും കെ.എസ്.ടി.പി അധികൃതര്‍ക്ക് കുലുക്കമില്ല. ഇതിനുപിന്നില്‍ വന്‍ സാമ്പത്തിക അഴിമതിയുണ്ടെന്നും കെ.എസ്.ടി.പി അധികൃതരുടെ അലംഭാവവും അനാസ്ഥയും ഇതാണ് വ്യക്തമാക്കുന്നതെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ കാറ്റാടിക്കല്‍ പറയുന്നു. കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടര്‍ ആണ് നടപടി എടുക്കേണ്ടതെന്നും വിവരം അറിയിച്ചിട്ടുണ്ടെന്നും കെ.എസ്.ടി.പി പൊന്‍കുന്നം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിജു പത്തനംതിട്ട മീഡിയായോട് പ്രതികരിച്ചു. സര്‍ക്കാരിന്റെ കോടികള്‍ വിലമതിക്കുന്ന മണ്ണ് പട്ടാപ്പകല്‍ കടത്തിക്കൊണ്ടു പോകുകയാണെന്ന് പറഞ്ഞിട്ടും തികഞ്ഞ ലാഘവത്തോടെയാണ് ഈ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെ അലംഭാവവും അനാസ്ഥയും വ്യക്തമാക്കുന്നതായിരുന്നു പൊന്‍കുന്നം ഓഫീസിലെ പ്രമുഖന്റെ വാക്കുകള്‍. ജനങ്ങള്‍ക്കും വിളിക്കാം… പ്രതികരിക്കാം …പരാതി നല്‍കാം … കെ.എസ്.ടി.പി പൊന്‍കുന്നം ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ – 80863 95022. കെ.എസ്.ടി.പി വെബ്സൈറ്റ് https://kstp.kerala.gov.in/
മണ്ണാരക്കുളഞ്ഞി മാർക്കറ്റിനു സമീപം ഒരു യാഡ് കെ.എസ്.ടി.പി എടുത്തിരുന്നു. ഈ പാതയില്‍ ഇതുപോലെ പത്തോളം യാഡുകളുണ്ട്. റാന്നി ചെല്ലക്കാട് ആണ് ഏറ്റവും വലിയ മണ്ണ് ശേഖരം. പതിനയ്യായിരം ലോഡിലധികം മണ്ണ് ഇവിടെയുണ്ടെന്നു കണക്കാക്കുന്നു. മണ്ണാരക്കുളഞ്ഞിയിലാണ് രണ്ടാമത്തെ ഏറ്റവും വലിയ മണ്ണ് ശേഖരം. മണ്ണാരക്കുളഞ്ഞിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് കെ.എസ്.ടി.പി യാഡിനുവേണ്ടി എടുത്തത്. പാതയോട് ചേര്‍ന്ന് ഏതാണ്ട് 70 അടിയോളം താഴ്ചയുള്ള ഭാഗത്താണ് ഈ വസ്തു കിടക്കുന്നത്. എണ്ണായിരത്തിലധികം ലോഡ് മണ്ണ് ഇവിടെയുണ്ടെന്നു കണക്കാക്കുന്നു. ഒരു ലോഡ് മണ്ണിന് 2000 രൂപ വെച്ച് കണക്കുകൂട്ടിയാല്‍ പോലും ഒന്നരക്കോടിയിലധികം രൂപ വില വരും. സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനമാണ് കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നഷ്ടപ്പെടുന്നത്. ഇപ്പോൾ ഈ വസ്തുവിന്റെ ചുറ്റും വലിയ കല്‍ക്കെട്ടുകള്‍ നിര്‍മ്മിച്ച് റോഡ് നിരപ്പിലുള്ള വസ്തുവാക്കി മാറ്റുകയാണ് ഉടമ. ഇവിടെ കെട്ടിടം പണിയാനാണ് നീക്കമെന്നും പറയുന്നു. ഇവിടെയുള്ള അധിക മണ്ണ് വയലുകള്‍ നികത്താന്‍ പുറത്തേക്ക് കൊണ്ടുപോകുന്നുമുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥലം സര്‍ക്കാര്‍ ചെലവില്‍ നികത്തിക്കൊടുക്കുന്നതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് അനില്‍ കാറ്റാടിക്കല്‍ ആരോപിക്കുന്നു.
വസ്തു ഉടമകളുമായി മതിയായ എഗ്രിമെന്റ് ചെയ്തതിനു ശേഷം മാത്രമേ ഇവ യാഡായി ഉപയോഗിക്കുവാന്‍ പാടുള്ളൂ. എന്നാല്‍ ഇതിനു വിപരീതമായി കരാറുകാരും വസ്തു ഉടമകളുമായി രഹസ്യ ധാരണയില്‍ പലയിടത്തും മണ്ണ് നിക്ഷേപിക്കുകയായിരുന്നു. വയലുകളും റോഡ് നിരപ്പില്‍ നിന്നും ഏറെ താഴ്ന്നുകിടക്കുന്ന സ്ഥലങ്ങളുമാണ് ഇപ്രകാരം സര്‍ക്കാരിന്റെ മണ്ണ് നിക്ഷേപിക്കുവാന്‍ ഒരു കരാറും കൂടാതെ എടുത്തത്. കെ.എസ്.ടി.പി ഉദ്യോഗസ്ഥരും ഈ അനധികൃത ഇടപാടിന് കൂട്ടുനിന്നുവെന്ന് കരുതുന്നു. റോഡ് നിർമ്മാണത്തിന് ശേഷം മിച്ചംവരുന്ന മണ്ണ് ലേലം ചെയ്ത് സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടണമെന്നാണ് പാത നിര്‍മ്മാണ കരാറിലെ വ്യവസ്ഥ. എന്നാല്‍ ഇതുവരെ ലേലനടപടികള്‍ ഒന്നും ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല ഇവിടെയുള്ള മണ്ണ് സ്വകാര്യ വ്യക്തികള്‍ വസ്തുക്കള്‍ നികത്തുന്നതിനും പാടങ്ങള്‍ നികത്തുന്നതിനും ഉപയോഗിക്കുകയാണ്. പട്ടാപ്പകല്‍ യന്ത്രങ്ങളുടെ സഹായത്തോടെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് കെ.എസ്.ടി.പിയുടെ യാഡ് ആണെന്നും ലേലം ചെയ്യുവാന്‍ സൂക്ഷിച്ചിരിക്കുന്ന മണ്ണാണ് ഇതെന്നും കെ.എസ്.ടി.പിയുടെ പൊൻകുന്നം ഓഫീസ് തന്നെ രേഖമൂലം അനില്‍ കാറ്റാടിക്കലിന് മറുപടി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിവെക്കുന്ന ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും അനില്‍ കാറ്റാടിക്കല്‍ പരാതി നല്‍കിയിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേ നിർമാണത്തിന്റെ മറവില്‍ റാന്നിയിലും പരിസരപ്രദേശങ്ങളിലും നിരവധി ഏക്കർ വയലുകളും താഴ്ന്ന സ്ഥലങ്ങളും സർക്കാരിന്റെ മണ്ണ് ഉപയോഗിച്ച് നികത്തി. ഇതിലൂടെ കോടിക്കണക്കിന് രൂപ പൊതു ഖജനാവിന് നഷ്ടപ്പെട്ടു. ഇത് സംബന്ധിച്ച് കെ.എസ്.ടി.പി.അധികൃതര്‍ക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും യഥാസമയം പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ആരും സ്വീകരിച്ചില്ലെന്നും അനില്‍ പറഞ്ഞു.