കാസർഗോഡ്: ചെറുവത്തൂർ പയ്യങ്കി സ്വദേശിനിയുടെ വീട്ടിൽ സൂക്ഷിച്ച 3.5 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ബന്ധുവായ സ്ത്രീ അറസ്റ്റിൽ. ബിന്ദു കെ (44 ) ആണ് ചന്തേര പോലീസിന്റെ പിടിയിലായത്. വീടിന്റെ വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്നായിരുന്നു മോഷണം. പരാതിക്കാരിയായ സ്ത്രീ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ തക്കത്തിൽ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. വീടിന്റെ പരിസരത്ത് സൂക്ഷിച്ച താക്കോൽ എടുത്ത് തുറന്നാണ് മോഷണം. പരാതി ലഭിച്ചയുടൻ പോലീസ് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിൽ വീടുമായി നല്ല പരിചയം ഉള്ള ആരോ ആണ് മോഷണം നടത്തിയതെന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു.
പരിസരവാസികളെയും ബന്ധുക്കളെയും ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയും സി സി ടി വി ദൃശ്യങ്ങൾ എന്നിവ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതെത്തുടർന്നാണ് ബന്ധുവും അയൽവാസിയുമായ ബിന്ദു എന്ന സ്ത്രീയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് ഇവരെ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. മോഷ്ടിച്ച മാല ജ്വല്ലറിയിൽ വിൽക്കുകയും പുതുതായി വാങ്ങിയ ഒരു മാലയും രണ്ട് മോതിരവും 520000 രൂപയും പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിൻ്റെ മേൽനോട്ടത്തിൽ ചന്തേര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രശാന്ത് എം, എസ് ഐ സതീഷ് കെ പി, ഹരീഷ്, സുധീഷ്, രഞ്ജിത്ത്, അജിത്ത്, ലിഷ, സൗമ്യ, ജിതിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.