ബെംഗളൂരു: ഭർത്താവ് മെർക്കുറി കുത്തിവച്ചെന്ന് ആരോപണം ഉന്നയിച്ച യുവതി മരിച്ചു. ഒമ്പത് മാസമായി മരണത്തോട് മല്ലടിച്ച യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെ ജീവിച്ചിരുന്ന വിദ്യയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലാകുന്നതിന് മുമ്പ് യുവതി മരണമൊഴി നൽകിയിരുന്നു. തുടർന്ന് നവംബർ 23 ന് ആട്ടിബെലെ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിവാഹത്തിന് പിന്നാലെ തന്നെ ഭർത്താവ് ബസവരാജിൽ നിന്നും പീഡനവും ഭർതൃ വീട്ടുകാരിൽ നിന്ന് അപമാനവും അവഗണനയും നേരിടേണ്ടി വന്നിരുന്നുവെന്ന് വിദ്യ മൊഴി നൽകിയിരുന്നു. ഭർത്താവ് തന്നെ എപ്പോഴും ഭ്രാന്തി എന്ന് വിളിക്കുകയും വീടിനുള്ളിൽ പൂട്ടിയിടുകയും ബന്ധുവീടുകളിലേക്ക് കൊണ്ടുപോകാൻ വിസമ്മതിക്കുകയും പതിവായി അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി വിദ്യ മൊഴി നൽകി.
ഫെബ്രുവരി 26ന് രാത്രി ഉറങ്ങാൻ കിടന്ന തനിക്ക് അടുത്ത ദിവസം വൈകുന്നേരം മാത്രമാണ് ബോധം വന്നതെന്ന് വിദ്യ പറഞ്ഞു. വലത് കാലിൽ ശക്തമായ വേദന അനുഭവപ്പെട്ടു. ആരോ കുത്തിവെച്ചതുപോലെ തോന്നി. ആരോഗ്യ നില വഷളായതിനെ തുടർന്ന് മാർച്ച് 7 ന് ആട്ടിബെലെ സർക്കാർ ആശുപത്രിയിൽ പോയി. അവിടെ നിന്ന് ഓക്സ്ഫോർഡ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.






























