എറണാകുളം : നിക്ഷേപകനെ വഞ്ചിച്ചുവെന്ന കേസില്‍ കട്ടപ്പന വണ്ടന്മേട് പുളിക്കൽ വീട്ടിൽ സോണിയ സെബാസ്റ്റ്യനെ എറണാകുളം ടൌണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എറണാകുളം ടൌണ്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത 624/2025 നമ്പർ എഫ്.ഐ.ആർ പ്രകാരമുള്ള കേസില്‍ സോണിയ സെബാസ്റ്റ്യന്‍, നിധിന്‍, ഗിരീഷ്, അലന്‍, അലക്സ് എന്നിവരുള്‍പ്പെടെ അഞ്ച് പ്രതികളാണ് ഉള്ളത്. ഐ.പി.സി 406,420, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികള്‍ എല്ലാവരും കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന BLM ഗ്രൂപ്പിന്റെ ഭാരത് ലെജന ഹൌസിംഗ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ കോതമംഗലം ഓഫീസിലെ ജീവനക്കാരായിരുന്നു. ഇടുക്കി വണ്ടന്മേട് സ്വദേശിയായ സോണിയാ സെബാസ്റ്റ്യന്‍ ഏറെക്കാലമായി കോതമംഗലത്താണ് താമസം.
എറണാകുളം നോര്‍ത്തില്‍ താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഉമേഷ് കുമാര്‍ എന്നയാളില്‍ നിന്നും അൻപതു ലക്ഷം രൂപ സോണിയ സെബാസ്റ്റ്യന്‍ തന്റെ ആക്സിസ് ബാങ്ക് കോതമംഗലം ശാഖയിലെ അക്കൌണ്ടിലേക്ക് ബാങ്ക് ട്രാന്‍സ്ഫെര്‍ മുഖേന കൈപ്പറ്റിയിരുന്നു. Bharath Lajhna Housing Co-op Society LTD ന്റെ കോതമംഗലം ശാഖയില്‍ നിക്ഷേപിക്കുന്നതിനുവേണ്ടിയായിരുന്നു ഈ പണം ഉമേഷ് കുമാര്‍ നല്‍കിയത്. പ്രതിമാസം 12 ശതമാനം പലിശയായിരുന്നു വാഗ്ദാനം. എന്നാല്‍ ഇവര്‍ വാഗ്ദാനം ചെയ്ത പ്രകാരമുള്ള പലിശയോ മുതലോ തിരികെ നൽകാതെ നിക്ഷേപകനെ വഞ്ചിക്കുകയായിരുന്നു എന്നാണ് പരാതി.
സോണിയ സെബാസ്റ്റ്യനെതിരെ വേറെയും കേസുകള്‍ ഉണ്ടെന്നാണ് വിവരം. ഇവര്‍ ഏറെനാളായി Bharath Lajhna Housing Co-op Society യില്‍ ഉയര്‍ന്ന പദവിയില്‍ ഇരുന്നയാളാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ പദവിയും ജോലിയും ഉപേക്ഷിച്ച് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനുവേണ്ടി കോതമംഗലം ആസ്ഥാനമായി NBCS എന്ന പേരില്‍ ഒരു മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി രൂപീകരിച്ചു. ഇതിന്റെ ഉത്ഘാടനത്തിന് തൊട്ടുമുമ്പാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.





























