തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി സംഭവത്തിൽ കൂടുത വിവരങ്ങൾ പുറത്ത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ശക്തമായി ആരോപിക്കുകയാണ്. ആറ്റുകാൽ സ്വദേശിനിയായ 27-കാരി ആരതിയാണ് ജീവനൊടുക്കിയത്. ഇന്നലെയായിരുന്നു സംഭവം. ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടേയും അതുലിന്റേയും വിവാഹം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. അന്‍പത് പവന്‍ സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടത്തിലായി ഇത് പണയം വെയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു.
ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടും അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു. ഇന്നലെ രാത്രി അതുലും ആരതിയും വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ അതുല്‍ വീട്ടില്‍ നിന്നും ഇറങ്ങിയതോടെ അതുല്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ, കുടുംബം ഉന്നയിച്ച പീഡനാരോപണങ്ങൾ എന്നിവ വിശദമായി അന്വേഷിച്ചുവരികയാണെന്നും, ബന്ധുക്കളുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.






























