മുംബൈ: കോടികൾ ചെലവിട്ട് വിവാഹം ഗംഭീരമാക്കാൻ ഒരുങ്ങുന്നതിനിടെ യുവതി തന്റെ പ്രതിശ്രുത വരനെ താഴ്വരയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ബിസിനസുകാരനായ കേതൻ അഗർവാളാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലാണ് നടുക്കുന്ന സംഭവം. പ്രതിയായ സിയ ഗോയലും ആൺസുഹൃത്തും സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്. മരണശേഷം വികാരനിർഭരമായി സിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നവംബറിൽ നടക്കാനിരുന്ന വിവാഹത്തിനായി കേതന്റെ കുടുംബം ബുക്ക് ചെയ്തതത് ഉദയ്പൂരിൽ കോടികൾ വരുന്ന കൊട്ടാരം. എന്നാൽ പ്രതിശ്രുത വധുവിന് വിവാഹത്തോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഈ അനിഷ്ടമാണ് കൊലയിലേക്ക് നയിച്ചത്. ഈ മാസം 18നായിരുന്നു പ്രതിശ്രുത വധു സിയ ഗോയലിന്റെ പിറന്നാൾ. ഇത് ആഘോഷമാക്കാൻ പൂണെയിലെ ലോഹ്ഗഡ് കോട്ടയിലേക്ക് ഇരുവരും യാത്ര തിരിച്ചു. ഇവിടെ വെച്ചാണ് യുവാവിനെ താഴ്വരയിലേക്ക് തള്ളിയിട്ടത്.
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കേതന്റെ മൃതദേഹം പുറത്തെടുത്തത്. ഈ മരണശേഷം വികാരനിർഭരമായി സിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. അപകട മരണമായി രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കുടുംബത്തിന് ചില സംശയങ്ങൾ ഉണ്ടായി. അച്ഛന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. ഫോട്ടോ എടുക്കുന്നതിനിടയിൽ വീണുവെന്ന് സിയ പറഞ്ഞത് പോലീസ് പൂർണമായും മുഖവിലക്കെടുത്തില്ല. വിശദമായ അന്വേഷണത്തിനായി കോൾ റെക്കോർഡ്സ് ഉൾപ്പെടെ തെളിവുകൾ ശേഖരിച്ചു. ഇതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സിയയും കാമുകൻ ചേതൻ ചൌധരിയും ചേന്ന് കേതനെ താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു.





























