പത്തനംതിട്ട : വയോധികന്റെ സംസ്കാര ചടങ്ങിന് അതിര് തർക്കം തടസമായി. പോലീസിന്റെ സാന്നിധ്യത്തിൽ കുഴിയെടുക്കാനുള്ള വസ്തുവിന്റെ കാര്യം ചർച്ച ചെയ്ത് പരിഹരിച്ചുവെങ്കിലും ഇതിനോടകം കുഴിയെടുക്കാൻ വന്ന തൊഴിലാളികൾ മദ്യലഹരിയിൽ കുഴഞ്ഞ അവസ്ഥയിലായി. ഒടുക്കം പരേതന്റെ ബന്ധുക്കളായ സ്ത്രീകൾ ഇറങ്ങി കുഴിവെട്ടി. സഹായത്തിന് പോലീസും നാട്ടുകാരും ചേർന്നു.
വടശേരിക്ക തടത്തിൽ ചെമ്പരത്തിമൂട്ടിൽ പ്രഭാകരന്റെ (65) സംസ്കാരമാണ് വിവാദമായത്. വർഷങ്ങളായി ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടത്താനൊരുങ്ങിയപ്പോഴാണ് തൊട്ടടുത്ത വീട്ടുകാരുമായി അതിരു തർക്കമുണ്ടായത്. വിവരമറിഞ്ഞ് പെരുനാട് സ്റ്റേഷനിലെ എസ്ഐയും പോലീസുകാരും സ്ഥലത്തെത്തി.
പ്രഭാകരന്റെ ബന്ധുക്കളായ അനുജ, ശാരദ, പൊന്നമ്മ എന്നിവർ കൈക്കോട്ടും തൂമ്പയുമായി കുഴിയെടുക്കാൻ ഇറങ്ങുകയായിരുന്നു. പെരുനാട് സ്റ്റേഷനിലെ എസ്ഐ വിജയൻ തമ്പി തന്റെ സഹപ്രവർത്തകരെയും പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ജോർജ് കുട്ടിയെയും നാട്ടുകാരിൽ ചിലരെയും കൂട്ടി കുഴിവെട്ടി സംസ്കാര ചടങ്ങുകൾക്ക് സൗകര്യമൊരുക്കിയതോടെ എല്ലാം ശുഭപര്യവസായിയായി.