പെരുമ്പാവൂർ: പെരുമ്പാവൂരിൽ സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ റെക്കോഡിങ് സ്റ്റുഡിയോ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. തണ്ടേക്കാട് ചിരയ്ക്കക്കുടി വീട്ടിൽ സി.ആർ. മുഹമ്മദ് റാഫി (42)യെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. സ്ത്രീകളുടെ സ്വകാര്യത ലംഘിച്ചും സാമൂഹികമായി അപമാനിക്കുമെന്ന തരത്തിൽ ഭീഷണിപ്പെടുത്തിയും പ്രവർത്തിച്ചെന്ന പരാതിയിലാണ് നടപടി.
പോലീസ് അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഫോൺ ടെക്നീഷ്യനായും ജോലി ചെയ്തിരുന്ന മുഹമ്മദ് റാഫിക്ക് 2018-ൽ ഒരു യുവതി മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ മാറ്റുന്നതിനായി ഫോൺ കൈമാറിയിരുന്നു. അറ്റകുറ്റപ്പണിക്കായി ലഭിച്ച ഫോൺ ദുരുപയോഗം ചെയ്ത് അതിലുണ്ടായിരുന്ന യുവതിയുടെയും കൂട്ടുകാരിയുടെയും ചിത്രങ്ങളും വിഡിയോകളും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ രഹസ്യമായി കമ്പ്യൂട്ടറിലേക്ക് പകർത്തിയെന്നാണ് കണ്ടെത്തൽ. വർഷങ്ങൾക്കുശേഷം ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.






























