തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാകുമ്പോൾ ഭരണത്തിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കേരളരൂപീകരണത്തിന് ശേഷം ഏറ്റവും കൂടുതൽ വനിതകൾ യുഡിഎഫ് പക്ഷത്തു നിന്ന് വിജയിച്ചുവന്ന സാഹചര്യമാണിതെന്ന് അവർ ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ നിന്നുള്ള ഏഴ് പേരുൾപ്പെടെ യുഡിഎഫിൽ ആകെ ഒൻപത് വനിതാ പ്രതിനിധികളുണ്ടെന്നത് ഏറെ അഭിമാനകരമാണെന്നും സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അവർ പറഞ്ഞു.പാർട്ടി ചുമതലപ്പെടുത്തിയാൽ മന്ത്രി സ്ഥാനം സന്തോഷപൂർവ്വം ഏറ്റെടുക്കുമെന്ന് അവർ വ്യക്തമാക്കി.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉന്നത നേതൃത്വത്തിന്റെ പരിഗണനയിലാണെന്നും ഔദ്യോഗികമായ തീരുമാനങ്ങൾ പാർട്ടി അറിയിക്കുമെന്നും അവർ വ്യക്തമാക്കി. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകേണ്ടത് ഭരണമികവിന് അനിവാര്യമാണെന്നും ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. ഭരണപരിചയവും പ്രാഗൽഭ്യവുമുള്ള നേതാക്കൾ മുന്നിൽ തന്നെയുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു. പാർട്ടിക്കുള്ളിലെ ചർച്ചകൾ പൂർത്തിയാകുന്നതോടെ മന്ത്രിസഭാ പ്രാതിനിധ്യത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.






























