ബെംഗളൂരു : കർണാടകയിലെ ബണ്ട്വാളിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ബിസി റോഡിലെ കെഎസ്ആർടിസി പുതിയ ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ബണ്ട്വാൾ ഉലിഗ്രാം സ്വദേശിനിയും കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് ഹോം ജീവനക്കാരിയുമായ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശി ചേതനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ലാവണ്യ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു ആക്രമണം. പ്രതി ബാഗിൽ നിന്ന് കൊടുവാൾ പുറത്തെടുത്തതോടെ ലാവണ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പ്രതി പിന്നാലെ ഓടിച്ചിട്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിനു ശേഷം ആയുധം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ ലാവണ്യയെ ഉടൻ, ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ബണ്ട്വാൾ സബ് ഡിവിഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ബണ്ട്വാൾ ടൗൺ പൊലീസ് ഇൻസ്പെക്ടറും സംഘവും സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പ്രദേശത്ത് വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ലെന്നും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.





























