തിരുവനന്തപുരം : നഗരത്തിലെ ഫ്ളാറ്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്ദൻകോട് വാടകയ്ക്ക് താമസിക്കുന്ന തൃശ്ശൂർ വിയ്യൂർ ഏവന്നൂർ സ്വദേശിനി അനുഷയാണ് (28) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. മരണത്തിൽ ദുരൂഹതയില്ലെന്നും സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചതായി തെറ്റിദ്ധരിപ്പിച്ച് പല സാമ്പത്തിക ഇടപാടുകൾ ഇവർ നടത്തിയിരുന്നെന്നും മ്യൂസിയം പോലീസ് പറഞ്ഞു. ‘‘സിവിൽ സർവീസ് പരീക്ഷയിൽ ഐ.ആർ.എസ്. നേടിയതായി അനുഷ വീട്ടുകാരെയടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നു. മസൂറി സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിലടക്കം പോയി ഫോട്ടോയെടുത്ത് വീട്ടുകാർക്ക് അയച്ചുനൽകി.
പരീക്ഷയിൽ പ്രകടനം മെച്ചപ്പെടുത്താനായി പരിശീലനം തുടരുന്നതായി പറഞ്ഞ് വീട്ടുകാരിൽനിന്നു പലവട്ടം പണവും വാങ്ങിയിരുന്നു. തലസ്ഥാനത്തെ സ്വകാര്യ അക്കാദമിയിൽ പരിശീലനം നടത്തുന്ന മറ്റൊരു വിദ്യാർഥിയിൽനിന്നു ഇവർ പണം കൈപ്പറ്റിയിരുന്നു. ഇത്തരം കാര്യങ്ങൾ പുറത്തുവരുമെന്നായപ്പോഴാകാം ആത്മഹത്യയെന്നാണ് പ്രാഥമികനിഗമനം.” മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.






























