കോട്ടയം: ചങ്ങനാശ്ശേരി കെ എസ് ആർ ടി സി ടെർമിനലിന്‍റെ നിർമ്മാണം നിലച്ചു. കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയുടെ ബില്ലുകൾ പാസാക്കാത്തതോടെയാണ് നിർമ്മാണം നിർത്തിയത്. ഈ വർഷം ഡിസംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. അപകടാവസ്ഥയിലായിരുന്ന പഴയ കെ എസ് ആർ ടി സി ബസ് സ്റ്റാന്‍റ് പൊളിച്ച് പുതിയ ടെർമിനൽ പണിയുന്നതിന് വേണ്ടി ഏറെ നാൾ കാത്തിരുന്നതാണ്. ഒടുവിൽ ഏഴര കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി ആറ് കോടി ഇരുപത്തിമൂന്ന് ലക്ഷം രൂപയ്ക്ക് ഊരാളുങ്കൽ സൊസൈറ്റി കരാർ ഏറ്റെടുത്തു. 2025 ൽ ഏപ്രിലിൽ പുതിയ ടെർമിനലിന്‍റെ നിമ്മാണം തുടങ്ങി. അതിവേഗത്തിൽ കെട്ടിടത്തിന്‍റെ രണ്ട് നിലകൾക്കുള്ള കോൺക്രീറ്റ് സ്ട്രക്ച്ചർ പൂർത്തിയാക്കി.
ആദ്യ ഘട്ടത്തിലെ നിർമ്മാണത്തിന്‍റെ ചെലവ് രണ്ടര കോടി രൂപ. കഴിഞ്ഞ നവംബർ മാസത്തിൽ ഉരാളുങ്കൽ സൊസൈറ്റി രണ്ടര കോടി രൂപയുടെ ബില്ല് സർക്കാരിന് നൽകി. എട്ട് മാസം കഴിഞ്ഞിട്ടും ബില്ല് പാസായിട്ടില്ല. അടുത്ത ഘട്ട നിർമ്മാണം തുടങ്ങണമെങ്കിൽ പണം കിട്ടണമെന്നാണ് ഊരാളുങ്കൽ സൊസൈറ്റി പറയുന്നത്. മുടങ്ങിയ നിർമ്മാണം പുനരാരംഭിക്കണമെന്ന ആവശ്യം ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ് നിയമസഭയിൽ ഉന്നയിച്ചു






























