കൊൽക്കത്ത: രാഷ്ട്രീയ വിരമിക്കലിന് താൻ തയ്യാറല്ലെന്നും ബിജെപിയെ പൂർണ്ണമായി തകർക്കുന്നതുവരെ പോരാട്ടം തുടരുമെന്നും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മമതയുടെ പ്രതികരണം. ഭരണമാറ്റം നടന്ന് നാല് മാസത്തിനുള്ളിൽ തന്നെ ബിജെപിയുടെ യഥാർത്ഥ മുഖം സംസ്ഥാനത്തെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ മമത പറഞ്ഞു. രാഷ്ട്രീയ പാർട്ടികളോട് ആലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ജനസംഖ്യാ കണക്കെടുപ്പ് നടപ്പിലാക്കുന്നതെന്നും ഇത് ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) പിൻവാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമമാണെന്നും അവർ ആരോപിച്ചു. ജനസംഖ്യാ കണക്കെടുപ്പ് ഫോമുകൾ ഒപ്പിട്ടു നൽകുന്നതിലും വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിലും ജനങ്ങൾ ജാഗ്രത പാലിക്കണം. ഇത് സമ്പാദ്യം നഷ്ടപ്പെടുന്നതിലേക്ക് വരെ വഴിതെറ്റിച്ചേക്കാമെന്നും മമത മുന്നറിയിപ്പ് നൽകി.
സ്ത്രീകൾക്കായുള്ള ‘അന്നപൂർണ ഭണ്ഡാർ’ സാമ്പത്തിക സഹായ പദ്ധതിയുടെ ഫണ്ട് വിതരണം വൈകുന്നു എന്നാരോപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മമതയുടെ പരാമർശങ്ങൾ. അർഹതയില്ലെന്ന കാരണം പറഞ്ഞ് ബിജെപി സർക്കാർ ഗുണഭോക്താക്കളുടെ എണ്ണം വെട്ടിച്ചുരുക്കുകയാണെന്ന് മമത ആരോപിച്ചു.





























