ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി കോക്ക്റോച്ച് ജനതാ പാർട്ടി. ശനിയാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം ഞായറാഴ്ച രാവിലെവരെ തുടരാനാണ് തീരുമാനം എന്ന് പാർട്ടി സ്ഥാപക നേതാവ് അഭിജിത് ദീപ്കെ അറിയിച്ചു. രാത്രിയിലും സമരം തുടരുന്നതിനായി ഡൽഹി പോലീസിനോട് അനുമതി തേടിയെങ്കിലും അപേക്ഷ തള്ളിയതായി ദീപ്കെ പറഞ്ഞു. വൈകിട്ട് ആറുമുതൽ അടുത്ത ദിവസംവരെ നീളുന്ന രാപകൽ സമരത്തിനുള്ള അനുമതി ആവശ്യപ്പെട്ട് ഡൽഹി ഡി.സി.പിക്ക് കത്ത് നൽകിയിരുന്നുവെങ്കിലും പോലീസ് അനുകൂല നിലപാട് സ്വീകരിച്ചില്ല.
അനുവദിച്ച സമയപരിധി അവസാനിച്ചാൽ പ്രതിഷേധക്കാർ ഉടൻ പിരിഞ്ഞുപോകണമെന്ന് പോലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വിലക്ക് മറികടന്ന് സമരം തുടരാനാണ് സി ജെ പിയുടെ തീരുമാനം. യാതൊരു സാഹചര്യത്തിലും സമരവേദി വിട്ടുപോകരുതെന്ന് പ്രവർത്തകരോട് അഭിജിത് ദീപ്കെ ആഹ്വാനം ചെയ്തു. അതേസമയം വിഷയത്തിൽ പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന സൂചന നൽകിയിട്ടുണ്ട്. എന്നാൽ മന്ത്രിയുടെ രാജിക്ക് ശേഷമേ ചർച്ചകളിലേക്ക് കടക്കൂ എന്ന നിലപാടാണ് സി ജെ പി സ്വീകരിച്ചിരിക്കുന്നത്. സർക്കാരുമായി സംവദിക്കാൻ എതിർപ്പില്ലെങ്കിലും പ്രധാന ആവശ്യം ധർമേന്ദ്ര പ്രധാൻ രാജിവെക്കുക എന്നതാണെന്ന് ദീപ്കെ വ്യക്തമാക്കി.




























