കൊൽക്കത്ത : പശ്ചിമ ബംഗാൾ ദീർഘകാലമായി വികസനത്തെ തടഞ്ഞുനിന്നിരുന്ന ബന്ധനങ്ങളിൽ നിന്ന് മോചിതമായതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാൾ സ്ഥാപകദിനാഘോഷമായ ‘പശ്ചിമ ബംഗാ ദിന’ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി-എൻഡിഎ സഖ്യത്തിന്റെ ചരിത്രവിജയത്തിന് പിന്നാലെ ആദ്യമായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ഇടത് മുന്നണിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ഭരണകാലത്ത് സംസ്ഥാനത്തിന്റെ വികസനം മുരടിച്ചുവെന്നും ആ സാഹചര്യം മാറ്റിമറിക്കാൻ പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കി. ബംഗാളിന്റെ പഴയ പ്രതാപവും അഭിമാനവും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും സംസ്ഥാനത്തുടനീളം പുതിയൊരു ഉണർവ് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സഹകരണത്തെ അടിസ്ഥാനമാക്കിയുള്ള ‘ഡബിൾ എഞ്ചിൻ സർക്കാർ’ മാതൃകയിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. ചടങ്ങിനിടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 23-ാം ഗഡു വിതരണം ചെയ്തതോടൊപ്പം ഫസൽ ബീമാ യോജനയുടെ സംസ്ഥാനതല തുടക്കവും നിർവഹിച്ചു. ഹൗറയിലെ പുതിയ ഡിവിഷണൽ റെയിൽവേ ആശുപത്രിയുടെ തറക്കല്ലിടലും പൂർബ മേദിനിപൂരിലെ ഹൗറ–രാധാമോഹൻപൂർ പാലത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.




























