റാന്നി : തിരുവാഭരണ പാതയിൽ തടികളും കോൺക്രീറ്റ് റിങ്ങുകളും നിക്ഷേപിച്ചതു മൂലം അയ്യപ്പന്‍മാരുടെ സഞ്ചാരത്തിന് തടസം ഉണ്ടാകുന്നതായി സംരക്ഷണ സമിതിയുടെ ആരോപണം. പന്തളം ശബരിമല തിരുവാഭരണ പാത പന്തളം മുതൽ ശബരിമല വരെ 83 കിലോമീറ്റർ ആണ് കടന്നുപോകുന്നത്. രണ്ട് താലൂക്കുകളിലായി 12 വില്ലേജുകളിൽ കൂടി 43 കിലോമീറ്റർ ജനവാസ കേന്ദ്രത്തിലും 40 കിലോമീറ്റർ പൂങ്കാവനത്തിൽ കൂടിയുമാണ് സഞ്ചരിക്കുന്നത്. ഈ വഴിയിൽ പല സ്ഥലത്തും തടികളും കല്ലും മണ്ണും ഇറക്കിയും കയ്യേറ്റം നടത്തിയിരിക്കുകയാണ്.
തിരുവാഭരണ ഘോഷയാത്ര വരുന്നതിനു മുൻപ് തടസ്സങ്ങൾ നീക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു. ഇടത്താവളങ്ങളിൽ ഉൾപ്പെടെ സൗകര്യങ്ങൾ പരിശോധിക്കണം. ലൈറ്റും വെള്ളവും ഉൾപ്പെടെയുള്ളവയ്ക്ക് നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്തണം. കാടുകൾ പോലും തെളിച്ചിട്ടില്ല. കോൺക്രീറ്റ് റിങ്ങുകൾ നീക്കം ചെയ്യുന്നതിനും നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.






























