തിരുവനന്തപുരം: കേരളാ പോലീസിൽ ജോലി സമ്മർദം കാരണം സ്വയംവിരമിക്കൽ അപേക്ഷകർ കൂടുമ്പോഴും പൊതുജന-ഉദ്യോഗസ്ഥ അനുപാതം വർധിപ്പിക്കാൻ നടപടിയില്ല. 500 പേർക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന തരത്തിൽ സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന് ഉദ്യോഗസ്ഥഭരണ പരിഷ്കാര കമ്മിഷൻ നിർദേശിച്ചിട്ട് എട്ടുകൊല്ലമായിട്ടും സർക്കാർ അനങ്ങിയിട്ടില്ല. നിലവിൽ 656 പേർക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നതാണ് കേരളത്തിലെ കണക്ക്. പോലീസ് സ്റ്റേഷനുകളിൽ ഒരുദിവസത്തെ ജോലിക്ക് 59 പേർ വേണമെന്നാണ് കണക്കാക്കുന്നതെങ്കിലും ശരാശരി 44 പേർ മാത്രമേയുള്ളൂ. 2019 മുതൽ കഴിഞ്ഞവർഷം അവസാനംവരെയുള്ള കണക്കനുസരിച്ച് പോലീസിൽനിന്ന് 70 പേർ ആത്മഹത്യചെയ്തു.
ജോലിഭാരവും സമ്മർദവുമാണ് ഭൂരിഭാഗം മരണത്തിനും കാരണം. ഇത് ചർച്ചയായപ്പോൾ ജോലിസമ്മർദം കുറയ്ക്കാൻ വിവിധ നടപടികൾ ആരംഭിച്ചെങ്കിലും പലതും കടലാസിൽത്തന്നെ ഒതുങ്ങി. ഉദ്യോഗസ്ഥരുടെ പ്രതിവാര അവധിപോലും കൃത്യമായി ലഭ്യമാക്കാൻ മേലുദ്യോഗസ്ഥർക്ക് കഴിയാതെ വന്നതോടെ ഇക്കാര്യത്തിൽ വീണ്ടും പോലീസ് മേധാവിക്ക് നിർദേശമിറക്കേണ്ടിവന്നു.



























