കോഴിക്കോട്: ടാങ്കർ ലോറി തൊഴിലാളിയെ ടാങ്കറിലെ ചെളിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. എറണാകുളം പുത്തൻകുരിശ് കാണിനാട് തടത്തിക്കുഴിയിൽ സണ്ണിയുടെ മകൻ ബേസിൽ (25) ആണ് കഴിഞ്ഞദിവസം മരിച്ചത്. ഭട്ട് റോഡിൽ കെട്ടിടനിർമാണ ജോലിക്കിടെ കഴിഞ്ഞ ദിവസമാണ് ടാങ്കറിലെ ചെളിയിൽ മരിച്ച നിലയിൽ കണ്ടത്. സഹോദരന്റെ പരാതിയിലാണ് വെള്ളയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ലോറി ക്ലീനർ ബേസിലും ലോറി ഡ്രൈവറും ജോലിക്കായി ആലുവയിൽനിന്നാണ് വന്നത്.
ചെളി നീക്കംചെയ്‌ത ശേഷം ബുധനാഴ്ച രാത്രി എട്ടോടെ ഡ്രൈവർ താമസസ്ഥലത്തേക്ക് പോയതായി പറയുന്നു. ടാങ്കറിനടിയിൽ അവശേഷിക്കുന്ന ചെളി നീക്കാൻ ബേസിൽ ജോലിസ്ഥലത്ത് തുടർന്നു. രാത്രി 12 കഴിഞ്ഞും കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് ടാങ്കറിലെ ചെളിയിൽ വീണുകിടക്കുന്നതായി കണ്ടത്. തുടർന്ന് പോലീസും ഫയർഫോഴ്‌സും എത്തി. ഫയർഫോഴ്‌സ് ജീവനക്കാരായ മഹേഷ്, അഖിൽ എന്നിവർ ടാങ്കറിൽ ഇറങ്ങി മൃതദേഹം പുറത്തെടുത്തു. പോസ്‌റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.





























